എം വി ജയരാജന്റെ ആരോഗ്യ നിലയിൽ ആശാവഹമായ പുരോഗതി


പരിയാരം: കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച്‌ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി ഐ സി യുവില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി. കോവിഡ്‌ ന്യൂമോണിയ ആയതിനാൽ കടുത്ത ജാഗ്രത തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

പ്രമേഹവും ഉയർന്ന രക്തസമ്മർദവും മരുന്നിലൂടെ നിലവിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്‌. രക്തത്തിൽ ഓക്സിജന്‍റെ അളവ്‌ കുറഞ്ഞതിനാൽ സി -പാപ്പ്‌ വെന്റിലേറ്ററിന്റെ സഹായത്തോടെ സാധാരണ നിലയിലേക്ക്‌ ക്രമീകരിച്ചിട്ടുണ്ട്‌. അടുത്ത രണ്ട് ദിവസത്തെ ആരോഗ്യ പുരോഗതി ഏറെ പ്രധാനമാണെന്നും മെഡിക്കൽ ബോർഡ്‌‌ അറിയിച്ചു.

തിരുവനന്തപുരത്ത് നിന്നെത്തിയ ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ദരായ ഡോ. സന്തോഷ് കുമാര്‍ എസ്.എസ്, ഡോ അനില്‍ സത്യദാസ് എന്നിവര്‍ പരിയാരത്തെ മെഡിക്കല്‍ സംഘത്തിനൊപ്പം ഇന്നും എം വി ജയരാജനെ പരിശോധിക്കുകയുണ്ടായി. തുടര്‍ന്ന് നടന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലും അവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ചെന്നൈയിലെ പ്രമുഖ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സ്‌പെഷലിസ്റ്റ് ഡോ. റാം സുബ്രഹ്‌മണ്യവുമായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ കെ എം കുര്യാക്കോസ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ്, ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ദരായ ഡോ സന്തോഷ്, ഡോ അനില്‍ സത്യദാസ് എന്നിവര്‍ ചേര്‍ന്ന് ജയരാജന്റെ ആരോഗ്യസ്ഥിതി ചര്‍ച്ച നടത്തുകയും നിലവിലെ ചികിത്സ തുടരുന്നതിനൊപ്പം പുതിയ മരുന്നുള്‍പ്പടെ ചികിത്സയില്‍ ക്രമീകരണങ്ങള്‍ വരുത്തുകയുമുണ്ടായി.

മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ എന്നിവര്‍ ആശുപത്രി അധികൃതരെ വിളിച്ച്, ജയരാജന്റെ ആരോഗ്യസ്ഥിതി വിശദമായി അന്വേഷിച്ചു. തിരുവനന്തപുരത്തുനിന്നെത്തിയ മെഡിക്കല്‍ സംഘം രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തങ്ങുമെന്നും മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക