എം വി ജയരാജൻ്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി


കണ്ണൂര്‍: കൊവിഡ് ന്യൂമോണിയയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി. ഇതോടെ ഈ സാഹചര്യം നിലനില്‍ക്കുകയാണെങ്കില്‍ വെള്ളിയാഴ്ച്ച വൈകുന്നേരം തിരുവനന്തപുരത്തു നിന്നുമെത്തിയ കൊവിഡ് ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ധര്‍ മടങ്ങിയേക്കും. കൊവിഡും ന്യുമോണിയയും ഒരേ പോലെ ബാധിച്ച് സങ്കീര്‍ണമായ ആരോഗ്യസ്ഥിതിയിലായിരുന്നു ജയരാജന്‍. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ തുടരുന്ന കൂടിയായ എം വി ജയരാജന്റെ ആരോഗ്യസ്ഥിതിയില്‍ കൂടുതല്‍ പുരോഗതി കൈവന്നതായി വ്യാഴാഴ്ച്ച നടന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി.

പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും മരുന്നിലൂടെ നിലവില്‍ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് പരിശോധനാ ഫലം. രക്തത്തിലെ ഓക്‌സിജന്റെ അളവിലും നേരിയ മാറ്റം വ്യക്തമായിട്ടുണ്ട്. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ സി-പാപ്പ് വെന്റിലേറ്റര്‍ സഹായത്തോടെ രക്തത്തിലെ ഓക്‌സിജന്‍ അളവ് ക്രമീകരിച്ചത് ക്രമേണ പൂര്‍ണമായും ഒഴിവാക്കാന്‍ ഏതാനും ദിവസങ്ങള്‍ക്കൊണ്ട് സാധിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്ന് വിദഗ്ധ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാര്‍ യോഗത്തെ അറിയിച്ചു. ഇതേ സ്ഥിതി തുടരുകയാണെങ്കില്‍ അടുത്ത ദിവസം തന്നെ കൊവിഡ് പരിശോധനയ്ക്ക് വീണ്ടും വിധേയമാക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. എന്നാല്‍ പ്രതിരോധശേഷി പൂര്‍ണമായി സജ്ജമായെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കൊവിഡ് ന്യുമോണിയ മാറിയിട്ടില്ലെന്നതിനാല്‍ ഗുരുതരാവസ്ഥ തുടരുകയാണെന്നും പൂര്‍ണമായി അപകടനില തരണം ചെയ്തുവെന്ന് ഇപ്പോള്‍ വിലയിരുത്താനാകില്ലെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കി.

പ്രിന്‍സിപ്പാള്‍ ഡോ. കെ എം കുര്യാക്കോസ് ചെയര്‍മാനും ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് കണ്‍വീനറും വിവിധ വിഭാഗങ്ങളിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ അംഗങ്ങളുമായ മെഡിക്കല്‍ ബോര്‍ഡാണ് എം വി ജയരാജന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ദരായ ഡോ. അനില്‍ സത്യദാസ്, ഡോ. സന്തോഷ് കുമാര്‍ എസ് എസ് എന്നിവര്‍ പരിയാരത്തെ മെഡിക്കല്‍ സംഘത്തിനൊപ്പം വ്യാഴാഴ്ച്ചയും ജയരാജനെ പരിശോധിച്ചു. അവര്‍ക്കൂടി പങ്കെടുത്താണ് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗവും നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംഎല്‍എമാരായ എ എന്‍ ഷംസീര്‍, ടി വി രാജേഷ്, മുന്‍ എംഎല്‍എ പി ജയരാജന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് തുടങ്ങിയവര്‍ നേരിട്ടും ഫോണിലൂടെയും മെഡിക്കല്‍ സംഘവുമായി ജയരാജന്റെ ആരോഗ്യസ്ഥിതി ചര്‍ച്ച ചെയ്തിരുന്നു. തിരുവനന്തപുരത്തു നിന്നെത്തിയ ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ദരായ ഡോക്ടര്‍മാര്‍ വൈകിട്ടും പരിശോധന നടത്തി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക