കെ ദാസൻ എംഎൽഎയുടെ വികസനച്ചിറകിൽ ഒരു പൊൻ തൂവൽ കൂടി; ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനത്തിനൊരുങ്ങി


കൊയിലാണ്ടി: കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചിറ്റാരി കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി . പാലത്തിലേക്കുള്ള സമീപ റോഡിന്റെ ടാറിങ് പ്രവർത്തി പുരോഗമിക്കുന്നു. ടാറിംഗ് പൂർത്തിയാകുന്നതോടെ റെഗുലേറ്റർ കം ബ്രിഡ്ജ് ഗതാഗതത്തിന് തുറന്നുകൊടുക്കും. പുഴയിലെ വെള്ളം നിയന്ത്രിക്കുന്നതിനുള്ള ഷട്ടർ പ്രവർത്തിക്കാൻ വൈദ്യുതിയോ, ജനറേറ്ററോ വേണം. ഇതിന് പി.ഡബ്ലു.ഡി ഇലക്ട്രിക്കൽ വിഭാഗം കേബിൾ വലിക്കുന്ന പണി നടക്കുന്നുണ്ട്. വൈദ്യുതി നിലക്കുമ്പോൾ ഉപയോഗിക്കുവാൻ ജനറേറ്ററും സ്ഥാപിക്കുന്നുണ്ട്. ഇതിനാവശ്യമായ കേബിൾ വലിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണെന്ന് മൈനർ ഇറിഗേഷൻ അസി.എഞ്ചിനിയർ എൻ.കെ.രാജീവൻ പറഞ്ഞു.

രാമൻ പുഴയിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ 20.18 കോടി രൂപ ചെലവിൽ ജലസേചന വകുപ്പ് ആണ് ചീറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിച്ചത്. മലബാർ പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതിക്ക് തുക വകയിരുത്തിയത്. നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടാണ് ഇതിനായി ഉപയോഗിച്ചത്. ഏകദേശം അഞ്ച് വർഷം നിർമ്മാണ പ്രവർത്തികൾക്കായി വേണ്ടിവന്നു. ചെറുതും വലുതുമായ 16 സ്പാനുകൾ പാലത്തിനുണ്ട്. ഇതിനിടയിൽ 16 ഷട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഷട്ടറുകൾ ഉയർത്താനും താഴ്ത്താനുമാണ് വൈദ്യുതി വേണ്ടി വരുന്നത്. പാലത്തിൽ പവ്വർ റൂമും സജ്ജമാക്കിയിട്ടുണ്ട്.

90 മീറ്ററാണ് പാലത്തിന്റെ മൊത്തം നീളം. വീതി 7.50 മീറ്ററും. പാലം ഗതാഗത യോഗ്യമായാൽ അണേല, കാവുംവട്ടം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് കന്നൂര് വഴി ബാലുശ്ശേരി ഭാഗത്തേക്ക് എളുപ്പം പോകാൻ കഴിയും. മാത്രവുമല്ല പഴയ കണയങ്കോട് പാലത്തിന് ഒരു ബദൽ മാർഗ്ഗവും ആവും. ഫെബ്രുവരിയോടെ ചിറ്റാരിക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന് കെ.ദാസൻ എം.എൽ.എ പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക