കെ-റെയിൽ പദ്ധതി ചുരുട്ടി കൂട്ടി എറിയുമെന്ന് -രമേശ് ചെന്നിത്തല


കൊയിലാണ്ടി: യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കെ-റെയില്‍ പദ്ധതി ചുരുട്ടി ചവറ്റുകൊട്ടയില്‍ എറിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വെങ്ങളത്ത് നടന്ന് വരുന്ന കെ-റെയിൽ ജനകീയ പ്രതിരോധ സമിതിയുടെ സത്യാഗ്രഹ സമരത്തിന്റെ 69-ാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാറിന്റെയും റെയില്‍വേ ബോര്‍ഡിന്റെയും, നീതി ആയോഗിന്റെയും ധനമന്ത്രാലയത്തിന്റെയും അനുമതി ഇല്ലാത്ത കെ റെയില്‍ പദ്ധതിക്ക് വേണ്ടി സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുത്ത് കൊണ്ട് ആ ഭൂമി പണയമായി വെച്ച് വിദേശ ഏജന്‍സികളില്‍ നിന്ന് ഫണ്ട് സ്വരൂപിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും,
ഒരു അനുമതിയും ഇല്ലാത്ത പദ്ധതി എങ്ങനെയാണ് സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കാന്‍ പോവുന്നതെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

സമരത്തിന്റെ 69-ാം ദിവസത്തെ സമരസത്യഗ്രഹികളായ ഭവാനി അമ്മ, ലക്ഷ്മി തോട്ടോളി തുടങ്ങിയവര്‍ക്കുള്ള ബാഡ്ജ് വിതരണം രമേശ് ചെന്നിത്തല നിര്‍വഹിച്ചു.

കെ പി സി സി ജനറല്‍ സിക്രട്ടറിമാരായ അഡ്വ. പ്രവീണ്‍ കുമാര്‍, എൻ സുബ്രമണ്യൻ, കെ പി അനില്‍ കുമാര്‍, സത്യന്‍ മാടഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
കെ – റെയില്‍ ജനകീയ പ്രതിരോധ സമിതി ചെയര്‍മാന്‍ ടി ടി ഇസ്മയില്‍ അധ്യക്ഷം വഹിച്ച ചടങ്ങിന് കെ – റെയില്‍ ജനകീയ പ്രതിരോധ സമിതി ജനറല്‍ കണ്‍വീനര്‍ കെ മൂസക്കോയ സ്വാഗതവും കണ്‍വീനര്‍ സഹീര്‍ പി കെ നന്ദിയും പറഞ്ഞു