കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും ചാടിമരിച്ച സംഭവം; ഫ്‌ളാറ്റ് ഉടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും


കൊച്ചി: മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്നും ചാടിരക്ഷപ്പെടുന്നതിനിടെ വീട്ടുജോലിക്കാരി വീണുമരിച്ച സംഭവത്തില്‍ ഫ്‌ളാറ്റ് ഉടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഫ്‌ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദിന്റേതാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ.

വീട്ടുജോലിക്കാരിയെ ഫ്‌ളാറ്റില്‍ തടഞ്ഞുവെച്ചിട്ടില്ലെന്നാണ് ഇംതിയാസിന്റെ വാദം. അഡ്വാന്‍സ് ആയി വീട്ടുജോലിക്കാരി വാങ്ങിയ പണം തിരിച്ചുനല്‍കാത്തതില്‍ ഉടമ തടഞ്ഞുവെച്ചതായി ആരോപണമുയര്‍ന്നിരുന്നു.

തമിഴ്‌നാട് സ്വദേശിനിയായ കുമാരി ഫ്‌ളാറ്റിലെ ആറാം നിലയില്‍ നിന്നും ചാടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണു ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നാലാം ദിവസം കുമാരി മരിച്ചു. ഇതോടെ കേസില്‍ നിന്ന് പിന്മാറിയാല്‍ ബന്ധുക്കള്‍ക്ക് പണം നല്‍കാമെന്ന്‌
ഉടമ പറഞ്ഞതായി ഭര്‍ത്താവ് ശ്രീനിവാസന്‍ ആരോപിച്ചിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക