കൊയിലാണ്ടി നഗരസഭ ചുവന്നു തന്നെ; ഇടതു മുന്നണി വീണ്ടും അധികാരത്തിലേറും


എല്‍ഡിഎഫ് – 25 മുതല്‍ 29 വരെ
യുഡിഎഫ് – 11 മുതല്‍ 15 വരെ
ബി.ജെ.പി – മൂന്ന് മുതല്‍ നാല് വരെ
മറ്റുള്ളവർ – പൂജ്യം മുതല്‍ ഒന്ന് വരെ

സ്വന്തം ലേഖകന്‍

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ വീണ്ടും ഇടതുപക്ഷം വിജയിക്കും. ആകെയുള്ള 44 വാര്‍ഡുകളില്‍ 26 ഇടത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. 11 ഇടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. മൂന്ന് വാര്‍ഡുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളാണ് ജയിക്കുക. നാല് വാര്‍ഡുകളില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. ഇടതുമുന്നണി ആറാം തവണയും തുടര്‍ച്ചയായി നഗരസഭാ ഭരണം കയ്യാളുമെന്ന കാര്യം ഉറപ്പാണെന്ന് കൊയിലാണ്ടി ന്യൂസ് ഡോട് കോം എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ ഷിജു ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കുറുവങ്ങാട്ടെ ഇരുപത്തിഏഴാം വാര്‍ഡില്‍ തീപ്പാറും പോരാട്ടമാണ്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കും. കെ ഷിജുവും സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍.വി രവീന്ദ്രനും തമ്മിലാണ് പ്രധാന മത്സരം. ആര് ജയിക്കും എന്ന് പറയുക ദുഷ്‌കരമാണ്. ആര് ജയിച്ചാലും ഭൂരിപക്ഷം കുറവായിരിക്കും.

സിപിഎം സിറ്റിംഗ് സീറ്റായ മുപ്പത്തിയാറാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശക്തമായ മത്സരം കാഴ്ചവെച്ചു. ബിജെപിയുടെ കൊയിലാണ്ടിയിലെ ശക്തികേന്ദ്രങ്ങളിലൊന്നാണിത്. കഴിഞ്ഞ തവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച ദിവ്യാ ശെല്‍വരാജ് ഇത്തവണ മുപ്പത്തി ആറാം വാര്‍ഡില്‍ യുഡിഎഫ് സ്വതന്ത്രയാണ്. ഈ വാര്‍ഡ് കഴിഞ്ഞ തവണ ബിജെപിയില്‍ നിന്ന് ഇടതു മുന്നണി പിടിച്ചെടുത്തതാണ്. വാര്‍ഡ് ബിജെപി തിരിച്ച് പിടിക്കാനും സാധ്യതയുണ്ട്.

ഡിസിസി പ്രസിഡന്റ് യു രാജീവന്‍ മാസ്റ്ററിലൂടെ കഴിഞ്ഞ തവണ യുഡിഎഫ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത ഏഴാം വാര്‍ഡില്‍ ഇത്തവണ എല്‍ഡിഎഫ് വിജയിക്കും. എന്നാല്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ വിയ്യൂരിലെ എട്ടാം വാര്‍ഡില്‍ കനത്ത മത്സരമാണ് ഇടത് വലത് മുന്നണികള്‍ തമ്മില്‍ നടന്നത്. നൂറ് വോട്ടോളം ഉള്ള ബിജെപി ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല.

ഇടതു കോട്ടയായി അറിയപ്പെടുന്ന നടേരി മേഖലയിൽ യു ഡി എഫ് നേടിയ ഇരുപത്തിമൂന്നാം വാർഡിൽ ശക്തമായ മത്സരമാണ് നടന്നത്. ഈ വാർഡിലും മത്സരഫലം പ്രവചനാതീതമാണ്.

കണക്കുകള്‍ വിശകലനം ചെയ്താല്‍ ഇടതുമുന്നണിയ്ക്ക് 25 മുതല്‍ 29 വരെ സീറ്റ് ലഭിക്കാനാണ് സാധ്യത. യുഡിഎഫിന് 11 മുതല്‍ 15 വരെയും ബിജെപിയ്ക്ക് മൂന്ന് മുതല്‍ നാല് സീറ്റ് സീറ്റ് വരെയും ലഭിക്കാന്‍ സാധ്യതയുണ്ട്. മറ്റുള്ളവർക്ക് പൂജ്യം മുതൽ ഒന്ന് വരെ സീറ്റുകളും ലഭിച്ചേക്കാം.

മന്ദമംഗലം, മരളൂര്‍, നെല്ലൂളിത്താഴ, പുളിയഞ്ചേരി, കൊടക്കാട്ടും മുറി, വിയ്യൂര്‍, പെരുവട്ടൂര്‍, നടേരി, കൊയിലാണ്ടി ടൗണിന്റെ ഒരു ഭാഗം, കുറുവങ്ങാടിന്റെ ഒരു ഭാഗം പന്തലായനി എന്നീ സ്ഥലങ്ങള്‍ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായി തുടരുന്നു. ഇവിടങ്ങളില്‍ നിന്നാണ് ഇടതു മുന്നണിയ്ക്ക് പ്രധാനമായും സീറ്റുകള്‍ ലഭിക്കുക. കടലോര മേഖലയിലെ പരമ്പരാഗത കേന്ദ്രങ്ങൾ യുഡിഎഫിനൊപ്പം തുടര്‍ന്നു. ശക്തികേന്ദ്രങ്ങളിൽ വോട്ടുയര്‍ത്തി എന്നത് മാത്രമാകും ബി ജെ പിയുടെ നേട്ടം. പത്താം വാര്‍ഡിലും ബി ജെ പി സ്ഥാനാര്‍ത്ഥി വോട്ട് ശതമാനം വര്‍ദ്ധിപ്പിക്കും.

എൽ ഡി എഫിനു സാധ്യതയുള്ള വർഡുകൾ: 1-പാതിരിക്കാട് , 2-മരളൂർ , 3- കൊടക്കാട്ടുമുറി, 4-പെരുംകുനി, 5-പുളിയഞ്ചേരി, 6-അട്ടവയൽ, 7-പുളിയഞ്ചേരി ഈസ്റ്റ്, 8-കളത്തിൻകടവ്, 10- പാവുവയൽ, 11- പന്തലായനി, 12- പുത്തലത്ത്കുന്ന്, 13- പെരുവട്ടൂർ, 14-പന്തലായനി സെൻറർ, 15- പന്തലയാനി സൗത്ത്, 18- അറുവയൽ, 19-അണേല, 20 -മുത്താമ്പി, 21-തെറ്റികുന്ന്, 22-കാവുംവട്ടം, 24-മരുതൂർ ,25-അണേല-കുറുവങ്ങാട്, 26-കണയങ്കോട്, 28-കുറുവങ്ങാട്, 30-കോമത്ത്കര, 32-നടേലക്കണ്ടി, 44- കണിയാംകുന്ന്.

യു ഡി എഫിനു സാധ്യതയുള്ള വർഡുകൾ: 9- വിയ്യൂര് ,16-പെരുവട്ടൂർ സെൻറർ, 17-കാക്ക്രാട്ട്, 29-മണമൽ, 33-കൊരയങ്ങാട്, 37-കൊയിലാണ്ടി സൗത്ത്, 38-താഴങ്ങാടി, 39-കൊയിലാണ്ടി ടൗണ്‍, 40-കാശ്മികണ്ടി, 42-ഊരാംകുന്ന്, 43-കൊല്ലം വെസ്റ്റ്.

ബി ജെ പിയ്ക്ക് സാധ്യതയുള്ള വാര്‍ഡുകള്‍: 35-ചെറിയമങ്ങാട്, 36-വിരുന്നുകണ്ടി, 41-സിവില്‍ സ്റ്റേഷന്‍.

ഫലം പ്രവചനാതീതമായ വാര്‍ഡുകള്‍: 23-മൂഴിക്കുമീത്തല്‍, 27-വരകുന്ന്, 31-കോതമംഗലം, 34-ചാലിപ്പറമ്പ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക