കോരപ്പുഴയിലെ പുതിയ പാലത്തിലൂടെ അടുത്തമാസം അവസാനം മുതൽ യാത്ര ചെയ്യാം


ചേമഞ്ചേരി: കോരപ്പുഴയിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. പാലം ഫെബ്രുവരി അവസാനത്തോടെ നാടിനു സമര്‍പ്പിക്കുമെന്ന് കെ.ദാസൻ എം.എൽ.എ പറഞ്ഞു.

പാലത്തിന്റെ നിർമ്മാണപുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു കെ.ദാസൻ. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, പഞ്ചായത്ത് മെമ്പർമാരായ സന്ധ്യ ഷിബു, ലതിക ടീച്ചർ മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.സി.സതീഷ് ചന്ദ്രൻ, അശോകൻ കോട്ട് എന്നിവരും എം.എൽ.എ ക്കൊപ്പമുണ്ടായിരുന്നു.

12 മീറ്റര്‍ വീതിയില്‍ രണ്ട് വാഹനങ്ങള്‍ക്ക് സുമഗമായി കടന്നു പോകാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ പാലം നിര്‍മ്മിച്ചത്. പാലത്തിന് ഇരുവശങ്ങളിലും നടപ്പാതകളുമുണ്ട്. പഴയ പാലത്തിന് 5.5 മീറ്റര്‍ വീതി മാത്രമേയുണ്ടായിരുന്നുളളു. പാലത്തിന്റെ ഇരു വശത്തുമായി 350 മീറ്റര്‍ നീളത്തില്‍ സമീപ റോഡിന്റെയും പ്രവര്‍ത്തി അവസാനഘട്ടത്തിലാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പാലം പണി കരാര്‍ എടുത്തത്. പഴയ രീതിയില്‍ ആര്‍ച്ചോട് കൂടിയാണ് പുതിയ പാലവും നിര്‍മ്മിച്ചത്.

പാലത്തിന് ഏഴ് സ്പാനുകളാണ് ഉള്ളത്. 32 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് സ്പാനുകള്‍ നിര്‍മ്മിച്ചത്. ഇരു കരകളിലും പുഴയിലുമായി നിര്‍മ്മിച്ച എട്ട് തൂണുകളിലാണ് പാലം പണിയുന്നത്. 24.32 കോടി രൂപ ചെലവിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്.

കോരപ്പുഴ പഴയ പാലത്തിന്റെ പ്രതാപം വിളിച്ചറിയിക്കുന്ന ആര്‍ച്ചുകള്‍ പുതിയ പാലത്തിനും ഉണ്ട്. സമീപന റോഡിന്റെ പ്രവൃത്തികളും അതിവേഗം പുരോഗമിക്കുകയാണ്. കോരപ്പുഴ അങ്ങാടിയില്‍ നിന്ന് 150 മീറ്ററും എലത്തൂര്‍ ഭാഗത്ത് നിന്ന് 180 മീറ്ററും നീളത്തിലാണ് അപ്രോച്ച് റോഡ് പണിയുന്നത്. നിശ്ചിത സമയത്ത് തന്നെ പാലം പണി പൂര്‍ത്തിയാക്കുമെന്ന് യു.എല്‍.സി.സി അധികൃതര്‍ പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക