ചരിത്രം സൃഷ്ടിച്ച് സിപിഎം; 21 വയസ്സുകാരി ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം മേയർ


തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഇരുപത്തിയൊന്നുകാരി ആര്യ രാജേന്ദ്രൻ മേയറാവും. മുടവന്‍മുഗളില്‍ നിന്നുള്ള കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്.

ബാലസംഘം സംസ്ഥാന പ്രസിഡണ്ടാണ് ആര്യ രാജേന്ദ്രന്‍. എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗം, സിപിഐഎം കേശവ്‌ദേവ് റോഡ് ബ്രാഞ്ച് കമ്മറ്റി അംഗം എന്നീ നിലകളിലും ആര്യ പ്രവര്‍ത്തിക്കുന്നു. ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്‌സി മാത്‌സ് വിദ്യാര്‍ത്ഥിയാണ് ആര്യ.

സംസ്ഥാനമൊട്ടാകെ ഉറ്റു നോക്കിയ തെരഞ്ഞെടുപ്പായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലേത്. തിരുവനന്തപുരം കോര്‍പ്പറേഷൻ പിടിച്ചെടുക്കാം എന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ കോര്‍പറേഷനില്‍ ഒരു സീറ്റ് കൂടിയാതല്ലാതെ അട്ടിമറി വിജയം എന്ന സ്വപ്നം ബിജെപിക്ക് അന്യമായി. കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിട്ടപ്പോള്‍ കേവലഭൂരിപക്ഷം നേടിയാണ് ഇടതുമുന്നണി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തിയത്.

വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ സ്വന്തമാക്കിയ മേല്‍ക്കെ അത് പൂര്‍ത്തിയാകുമ്പോഴും എല്‍ഡിഎഫ് കൈവിടാതെ കാത്തു. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്കക്ഷിയായി കോര്‍പ്പറേഷന്‍ ഭരിച്ച ഇടതുമുന്നണി ഇത്തവണ കേവലഭൂരിപക്ഷം സ്വന്തമാക്കിയാണ് അധികാരത്തുടര്‍ച്ച നേടിയെടുത്തത്.

ആകെയുള്ള 100 ല്‍ 52 സീറ്റുകള്‍ എല്‍ഡിഎഫ് സ്വന്തമാക്കി.

2015ല്‍ പിന്നിലേക്ക് പോയ മേഖകളിലൊക്കെ മുന്നേറ്റം ഉണ്ടാക്കാന്‍ ഇടതിന് കഴിഞ്ഞു. സിറ്റിംഗ് സീറ്റുകള്‍ ചിലത് കൈവിട്ടും അതിെേലറ പിടിച്ചെടുത്തുമാണ് മിന്നും വിജയം കരസ്ഥമാക്കിയത്. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും അപ്രമാദിത്വം നിലനിര്‍ത്തി.

ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോർപ്പറേഷൻ മേയറെ തിരഞ്ഞെടുത്ത് തലസ്ഥാന നഗരി വീണ്ടും ശ്രദ്ധേയമാവുകയാണ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക