ചെങ്ങോട്ടുകാവിൽ ഇഞ്ചോടിഞ്ച്; ഫലം പ്രവചനാതീതമെന്ന് എക്‌സിറ്റ് പോള്‍


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ ഫലം പ്രവചനാതീതമെന്ന് കൊയിലാണ്ടി ന്യൂസ് ഡോട് കോം നടത്തിയ എക്‌സിറ്റ് പോള്‍ പ്രവചനം. മുന്നണികള്‍ക്ക് തുല്യ സാധ്യതയെന്നാണ് എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ യു ഡി എഫാണ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഭരിക്കുന്നത്. ആകെയുള്ള 17 വാര്‍ഡുകളില്‍ എല്‍ ഡി എഫിനും യു ഡി എഫിനും ഏഴു വാര്‍ഡുകള്‍ വീതമാണ് ഉള്ളത്. മൂന്ന് വാര്‍ഡുകളില്‍ ബി ജെ പിയും വിജയിച്ചിട്ടുണ്ട്. നറുക്കെടുപ്പിലൂടെയാണ് യു ഡി എഫ് ചെങ്ങോട്ടുകാവില്‍ ഭരണത്തിലെത്തിയത്.

യു ഡി എഫിന്റെ സിറ്റിങ് സീറ്റായ മൂന്നാം വാര്‍ഡ് എല്‍ ഡി എഫ് തിരിച്ച് പിടിക്കും. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണന്‍ മത്സരിച്ച വാര്‍ഡാണ് ഇത്.

എല്‍ ഡി എഫിന്റെ സിറ്റിങ് സീറ്റായ പതിനന്നാം വാര്‍ഡ്, യു ഡി എഫിന്റെ സിറ്റിങ് സീറ്റായ ആറാം വാര്‍ഡ്, ബി ജെ പിയുടെ കൈവശമുള്ള ഏഴ്, ഒമ്പത് വാര്‍ഡുകളില്‍ ശക്തമായ മത്സരമാണ് മുന്നണികള്‍ കാഴ്ച വച്ചത്. ഇതിനാലാണ് ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ അന്തിമഫലം പ്രവചനാതീതമായത്.

ഏഴ് മുതല്‍ ഒമ്പത് സീറ്റുകളിലാണ് എല്‍ ഡി എഫ് വിജയിക്കുക. യു ഡി എഫിന് അഞ്ച് മുതല്‍ എട്ടു വരെ സീറ്റുകളും ബി ജെ പിക്ക് ഒന്നു മുതല്‍ നാല് വരെ സീറ്റുകളും ലഭിക്കുമെന്നാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം നടത്തിയ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക