നാല് രാജ്യാന്തര വിമാനത്താവളങ്ങളുള്ള കേരളത്തിൽ അർധ അതിവേഗ റെയിൽപ്പാത ആവശ്യമില്ല; കെ.മുരളീധരൻ എം.പി


കൊയിലാണ്ടി: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കെ-റെയിൽ പദ്ധതി ചവറ്റുകുട്ടയിൽ എറിയുമെന്നും നാല് രാജ്യാന്തര വിമാനത്താവളങ്ങളുള്ള കേരളത്തിൽ അർധ അതിവേഗ റെയിൽപ്പാത ആവശ്യമില്ലെന്നും കെ.മുരളീധരൻ എം.പി പറഞ്ഞു. പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യവുമായി കെ-റെയിൽ ജനകീയ സമിതി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ-റെയിലിന്റെ പേരിൽ ഇതുവരെ കണ്ടിട്ടില്ലാത്ത കുടിയൊഴിപ്പിക്കലിനായിരിക്കും കേരളം സാക്ഷ്യം വഹിക്കുക. അതിനാൽ എന്തു വില കൊടുത്തും ഈ പദ്ധതിയെ എതിർത്ത് തോൽപ്പിക്കും മുരളീധരൻ പറഞ്ഞു.

കെ-റെയിൽ വിരുദ്ധ ജനകീയ സമിതി ചെയർമാൻ ടി.ടി.ഇസ്മയിൽ അധ്യക്ഷത വഹിച്ചു. മുഹമ്മദലി മുതുകുനി, രാമചന്ദ്രൻ വരപ്രത്ത്, ആർ.കെ.സുരേഷ്, ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്നും, പദ്ധതിക്കായി സർവെക്കല്ല് സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. എരഞ്ഞിപ്പാലത്തുന്നിന്ന് ആരംഭിച്ച മാർച്ചിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു.