നിയമസഭാ തെരെഞ്ഞെടുപ്പ്; യു.ഡി.എഫില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ച സജീവമാകുന്നു


കൊയിലാണ്ടി: തദ്ദേശതെരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിയമസഭാ തെരെഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് മുന്നണികള്‍ പതുക്കെ മാറി തുടങ്ങിയിരുന്നു. പുതുവര്‍ഷത്തിലേക്ക് കടന്നതോടെ ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികള്‍ ആരായിരിക്കും എന്ന ചോദ്യം ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞിരിക്കുകയാണ്.

കൊയിലാണ്ടി മണ്ഡലത്തില്‍ സീറ്റ് സംബന്ധിച്ച ചര്‍ച്ച അണികളില്‍ സജീവമായത് യു.ഡി.എഫിലാണ്. പ്രവര്‍ത്തകര്‍ക്കിടയിലെ ചര്‍ച്ച സാമൂഹ്യ മാധ്യമങ്ങളില്‍ കത്തിപ്പടരുകയാണ്. യുഡി.എഫില്‍ കഴിഞ്ഞ തവണ മത്സരിച്ച എന്‍. സുബ്രഹ്മണ്യന്‍ സീറ്റുറപ്പിക്കാനുളള ശ്രമത്തിലാണ്. കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ സുബ്രഹ്മണ്യന്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് മണ്ഡലത്തിലുനീളം സജീവമായിരുന്നു.

കൊയിലാണ്ടിയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ മത്സരിക്കാനുളള സാധ്യതയും പ്രധാന കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. കൈവിട്ടുപോയ കൊയിലാണ്ടി തിരിച്ചുപിടിക്കണമെങ്കില്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണം എന്നാണ് അവരുടെ വാദം. കൂടാതെ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറിന്റെ പേരും സജീവ ചര്‍ച്ചയിലുണ്ട്. അനില്‍കുമാര്‍ 2011 ല്‍ കൊയിലാണ്ടിയില്‍ മത്സരിച്ച് കെ.ദാസനോട് ചെറിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. മണ്ഡലത്തിലുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുളള ബന്ധം അനില്‍കുമാറിനെ തുണച്ചേക്കാം. ചെറുപ്പക്കാരെ പരിഗണിക്കണം എന്ന ചര്‍ച്ച ഉയര്‍ന്നുവന്നാല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനാണ് നറുക്ക് വീഴുക.

എന്നാല്‍ കൊയിലാണ്ടിയില്‍ പരിചിതരായ നേതാക്കളെ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് ഉയരുന്നുണ്ട്. അങ്ങനെ വന്നാല്‍ ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍, മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സി.വി ബാലകൃഷ്ണന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ എന്നിവരുടെ പേരുകള്‍ക്കായിരിക്കും മുന്‍ഗണന. സി.വി ബാലകൃഷ്ണന്‍ ജില്ലാ പഞ്ചായത്തിലേക്ക് പയ്യോളി അങ്ങാടി ഡിവിഷനില്‍ നിന്ന് മത്സരിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ കെ.എസ്.യു നേതാവിന് വേണ്ടി മാറികൊടുക്കേണ്ട അവസ്ഥയും വന്നു. ആ സമയത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചില ഓഫറുകള്‍ സി.വി ബാലകൃഷ്ണന് ലഭിച്ചതായി സൂചനയുണ്ട്. സി.വി ബാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ചില കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവെക്കുന്നുണ്ട്. മാത്രവുമല്ല പ്രാദേശിക നേതാക്കള്‍ മത്സരിക്കുമ്പേള്‍ മാത്രമേ കൊയിലാണ്ടി കോണ്‍ഗ്രസിനൊപ്പം നിന്നുട്ടുളളുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇ. നാരായണന്‍ നായരും എം. കുട്ട്യാലിയും ഇങ്ങനെ ജയിച്ചുവന്നവരാണ്. സമീപകാലത്ത് എം.ടി പത്മയും പി.ശങ്കരുനും മാത്രമേ ഇതിനൊരപവാദമായിട്ടുളളൂ.

കൊയിലാണ്ടി മണ്ഡലത്തില്‍ മുസ്ലിംലീഗ് അവകാശവാദം ഉന്നയിക്കുന്നതായി ലീഗ് കേന്ദ്രങ്ങളില്‍ നിന്ന് സൂചന ലഭിക്കുന്നുണ്ട്. പകരം തിരുവമ്പാടി മണ്ഡലം കോണ്‍ഗ്രസിന് വിട്ടുകൊടുക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ മുന്‍ പി.എസ്.സി അംഗവും മുസ്ലീംലീഗ് സംസ്ഥാന സമിതി അംഗവുമായ ടി. ടി ഇസ്മായില്‍ ആയിരിക്കും യു.ഡി.എഫിനായി മത്സര രംഗത്തുണ്ടാവുക.

കൊയിലാണ്ടി മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ കെ. ദാസന്‍ വിജയിച്ചത് 13,369 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. എന്‍. സുബ്രഫണ്യനെയാണ് ദാസന്‍ പരാജയപ്പെടുത്തിയത്. കൊയിലാണ്ടി നിയമസഭാ മണ്ഡലത്തില്‍ പയ്യോളി, കൊയിലാണ്ടി നഗരസഭകളും, തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തുകളുമാണ് വരുന്നത്. കൊയിലാണ്ടി നിയമസഭാ മണ്ഡല പരിധിയിലെ നഗരസഭാപ്പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 70,698 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യു.ഡി.എഫിന് 68,379 വോട്ടുകളും ബി.ജെ.പിയ്ക്ക് 24,451 വോട്ടുകളും ലഭിച്ചതായാണ് കണക്ക്. എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുളള വ്യാത്യാസം 2,319 വോട്ടുകളാണ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക