പിടിച്ചെടുത്ത തിക്കോടി ഭരിക്കാൻ ജമീല സമദിനെ പരിഗണിച്ച് ഇടതു മുന്നണി


പയ്യോളി: പതിറ്റാണ്ടുകൾക്ക് ശേഷം ഇടതുമുന്നണി ആധികാരികമായി പിടിച്ചെടുത്ത തിക്കോടി പഞ്ചായത്തിൽ ഭരണ സമിതി സംബന്ധിച്ച് ധാരണയായി. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ നിന്ന് വിജയിച്ച ജമീല സമദിനെ പഞ്ചായത്ത് അധ്യക്ഷയാക്കാനാണ് ഇടതു മുന്നണിയുടെ ആലോചന. സിപിഎമ്മിന്റെ പുറക്കാട് ടൗൺ ബ്രാഞ്ച് അംഗമാണ് ജമീല.

വൈസ് പ്രസിഡന്റ് സ്ഥാനം എൽ.ജെ.ഡിക്കാണ്. ആറാം വാർഡിൽ നിന്ന് വിജയിച്ച രാമചന്ദ്രൻ കുയ്യണ്ടി വൈസ് പ്രസിഡന്റാകും.

തിക്കോടി ഗ്രാമപഞ്ചായത്തിൽ ആകെയുള്ള 17 സീറ്റില്‍ പത്തിടത്തും ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികൾ ആണ് വിജയിച്ചത്. ഏഴ് സീറ്റാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫില്‍ രണ്ട് സീറ്റ് എല്‍ജെഡിയാണ് നേടിയത്.

യുഡിഎഫിന്റെ നാല് സിറ്റിംഗ് വാര്‍ഡുകള്‍ പിടിച്ചെടുത്താണ് പഞ്ചായത്ത് ഭരണം ഇടതു മുന്നണി സ്വന്തമാക്കിയത്. ലീഗിന്റെ സിറ്റിംഗ് സീറ്റുകളായ ഒന്ന്, നാല് എന്നിവയും കോണ്‍ഗ്രസിന്റെ കയ്യിലായിരുന്ന എട്ട്, പത്ത് വാര്‍ഡുകളും ഇത്തവണ ഇടതുമുന്നണി നേടി.

കഴിഞ്ഞ തവണ യുഡിഎഫിന് പതിമൂന്നും എല്‍ഡിഎഫിന് നാലും സീറ്റായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്. അന്ന് യുഡിഎഫ് പക്ഷത്തായിരുന്ന എല്‍ജെഡി പിന്നീട് മുന്നണി മാറിയത് ഇടതുപക്ഷത്തിന് ഗുണമായി. എന്‍ഡിഎയ്ക്ക് ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.