പേരാമ്പ്ര പോലീസ് സംഘര്‍ഷം; മൂന്ന് പഞ്ചായത്തംഗങ്ങള്‍ റിമാന്‍ഡിലായി


പേരാമ്പ്ര: തെരെഞ്ഞെടുപ്പ് ദിവസം പേരാമ്പ്ര പോലീസ് സ്റ്റേഷനുമുന്നിലുണ്ടായ പ്രതിഷേധത്തില്‍ പോലീസുകാരെ ആക്രമിച്ചതില്‍ മൂന്ന് പഞ്ചായത്തംഗങ്ങള്‍ റിമാന്‍ഡിലായി. വിജയിച്ച അംഗങ്ങള്‍ സത്യപ്രതിഞ്ജ ചെയ്ത് സ്ഥാനമേല്‍ക്കുന്നതിന് മുമ്പായാണ് റിമാന്‍ഡിലായത്.

യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത 8-ാം വാര്‍ഡില്‍ വിജയിച്ച കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.കെ രാഗേഷ്, 11-ാം വാര്‍ഡിലെ വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഉണ്ണിക്കുന്നുംചാലില്‍ യു.സി. ഹനീഫ, 16-ാം വാര്‍ഡില്‍ വിജയിച്ച കെ.എസ.്‌യു ജില്ലാ സെക്രട്ടറി അര്‍ജുന്‍ കറ്റയാട്ട് എന്നിവരാണ് റിമാന്‍ഡിലായത്. മരുതേരി പരപ്പൂര്‍ മീത്തല്‍ അബ്ദുള്‍ അസീസ്,യൂത്ത് കോണ്‍ഗ്രസ് മുന്‍മണ്ഡലം പ്രസിഡന്റ കണിയാങ്കണ്ടി കെ.സി അനീഷ് എന്നിവരും കേസില്‍ റിമാന്‍ഡിലാണ്. ഹനീഫയും രാഗേഷും പേരാമ്പ്ര കോടതിയിലും അര്‍ജുനും അനഷും ബുധനാഴ്ച പേരാമ്പ്ര സ്റ്റേഷനിലും ഹാജരായി.

കേസില്‍ അറസ്റ്റിന് സാധ്യതയുളളതിനാല്‍ തിങ്കളാഴ്ചത്തെ സത്യപ്രതിഞ്ജയില്‍ ഇവര്‍ പങ്കെടുത്തിരുന്നില്ല. ഇവര്‍ പിന്തുണയുമായി മറ്റു രണ്ടു യുഡിഎഫ് പ്രവര്‍ത്തകരും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.

സത്യപ്രതിഞ്ജ ചെയ്യാത്തവര്‍ക്കായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 26 ന് ഒരവസരം കൂടി നല്‍കും. ഇതില്‍ കോടതി അനുവാദം ലഭിച്ചാലേ ഇവര്‍ സത്യപ്രതിഞ്ജ ചെയ്യാന്‍ സാധിക്കുളളൂ. പിന്നീട് പ്രസിഡന്റ് തെരെഞ്ഞെടുപ്പിന് ശേഷം മാത്രമാണ് വീണ്ടും അവസരമുളളത്.