യുദ്ധക്കളമായി ഡല്‍ഹി; ഒരു മരണം


ന്യൂഡല്‍ഹി:റിപ്പബ്ലിക് ദിനത്തില്‍ യുദ്ധക്കളമായി ഡല്‍ഹി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന കര്‍ഷക പ്രക്ഷോഭം അക്രമസക്തമായി തുടരുന്നു. പലയിടങ്ങളിലും പോലീസും കര്‍ഷകരും ഏറ്റുമട്ടി. കലാപ സമാന സാഹചര്യത്തിലൂടെയാണ് ഡല്‍ഹി ഇപ്പോള്‍ കടന്നു പോകുന്നത്. ഡല്‍ഹിയില്‍ കര്‍ഷകരും പോലീസുകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കര്‍ഷകന്‍ മരിച്ചു.

റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച് 12 മണിക്ക് ശേഷം അഞ്ചുമണിക്കൂര്‍ റാലി എന്ന് പോലീസുമായി ഉണ്ടാക്കിയ ധാരണകളെ കാറ്റില്‍ പറത്തിയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയത്. സമരക്കാരെ പ്രതിരോധിക്കാനായി പോലീസ് നിരത്തിയ ബാരിക്കേഡുകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തിയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്.

പൊലീസ് വച്ച തടസ്സങ്ങളെല്ലാം നീക്കി ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ കര്‍ഷകര്‍ ഡല്‍ഹി നഗരത്തില്‍ പ്രവേശിച്ചു. ഇരമ്പിയെത്തിയ കര്‍ഷകരെ പിരിച്ചു വിടാന്‍ പോലീസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജം പ്രയോഗിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്തിയത്. സുരക്ഷ മേഖലയായ ചെങ്കോട്ടയില്‍ പ്രവേശിച്ച് കര്‍ഷകര്‍ സമര പതാക ഉയര്‍ത്തി.
ഇന്ത്യ ഗേറ്റിലും ഐടിഒ ജംങ്ഷനിലും കര്‍ഷകര്‍ പ്രവേശിപ്പിച്ചു. ഒരു ലക്ഷത്തോളം ട്രാക്ടറുകളിലായി നാല് ലക്ഷത്തോളം കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നത്.

സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒക്ക് നേരെയും ആക്രമണമുണ്ടായി. നിരവധി ബസ്സുകള്‍ പ്രതിഷേധത്തിനിടെ തകര്‍ക്കപ്പെട്ടു. പൊലീസ് കര്‍ഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ചു വിടുകയും ചെയ്തു.

ട്രാക്ടര്‍ റാലിക്കിടെ ഒരു കര്‍ഷകന് ജീവന്‍ നഷ്ടമായി. കര്‍ഷകനെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു എന്ന് കര്‍ഷകര്‍ ആരോപിച്ചു. നേരത്തെ, പൊലീസിന്റെ കല്ലേറിനിടെ ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ ദീന്‍ദയാല്‍ ഉപാധ്യായ റോഡില്‍ പ്രതിഷേധിക്കുകയാണ്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടര്‍ മാര്‍ച്ച് അക്രമാസക്തമായതോടെ ഇന്ദ്രപ്രസ്ഥ മെട്രോ സ്റ്റേഷനും ഗീന്‍ ലൈനിലെ സ്റ്റേഷനുകളും അടച്ചു. ഡല്‍ഹിയിലേക്കുളള റോഡുകളും അടച്ചു.

നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നാണ് കര്‍ഷകസംഘടനകള്‍ പറയുന്നത്.

പ്രതിഷേധം നടക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഇന്റർനെറ്റ്‌ സൗകര്യങ്ങൾ വിച്ഛേദിച്ചു. സിംഘി, തിക്രി, ഗാസിയപൂർ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ഇന്റർനെറ്റ്‌ വിച്ഛേദിച്ചത്‌


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക