വയനാട്ടിൽ വരുന്നു, സർക്കാരിന്റെ ‘സ്വന്തം’ മെഡിക്കൽ കോളേജ്


തിരുവനന്തപുരം: വയനാട് ജില്ലയില്‍ ഡി.എം.വിംസ് എന്ന സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം വേണ്ടെന്ന് വയ്ക്കാനും സ്വന്തം നിലയില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.

സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഡി.എം.വിംസിന്‍റെ ഉടമസ്ഥരായ ഡി.എം.എജുക്കേഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. ഇത് കണക്കിലെടുത്താണ് സ്വന്തം നിലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി.

യോഗത്തില്‍ മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത, നിയമ സെക്രട്ടറി പി.കെ.അരവിന്ദബാബു, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ ഖൊബ്രഗഡെ എന്നിവര്‍ പങ്കെടുത്തു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക