സത്യത്തിനും വിലയുണ്ട്, രാജുവിന് ക്രിസ്മസ് സമ്മാനമായി ലക്ഷങ്ങൾ അക്കൗണ്ടിലേക്ക്


കോട്ടയം: സിസ്റ്റർ അഭയയെ കൊന്ന വൈദികരെ കണ്ടുവെന്ന മൊഴിയിൽ, പ്രലോഭനങ്ങൾക്കും കൊടിയ പീഡനത്തിനും വഴങ്ങാതെ ഉറച്ചുനിന്ന് ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം ശിക്ഷയ്ക്ക് വഴിയൊരുക്കിയ അടയ്ക്കാ രാജുവിന് നാട്ടുകാരുടെ വക ‘സ്‌നേഹ സംഭാവന’ ലക്ഷങ്ങളായി അക്കൗണ്ടിലേക്ക് ഒഴുകുന്നു.

15 ലക്ഷം രൂപയോളം കഴിഞ്ഞ ദിവസംവരെ രാജുവിന്റെ അക്കൗണ്ടിൽ എത്തി. ക്രിസ്മസ് ആഘോഷത്തിന് അക്കൗണ്ടിലുള്ള ചെറിയ തുക പിൻവലിക്കാൻ എ.ടി.എമ്മിലെത്തിയ രാജു ലക്ഷങ്ങൾ അക്കൗണ്ടിൽ വന്നത് കണ്ട് അന്തംവിട്ടു.

പയസ് ടെൻത് കോൺവെന്റിൽ മോഷണത്തിന് കയറിയപ്പോൾ പ്രതികളെ കണ്ടുവെന്ന മൊഴി മാറ്റി പറയുന്നതിന് ലക്ഷങ്ങൾ സഭാ അധികൃതർ വാഗ്ദാനം ചെയ്തിട്ടും വഴങ്ങാതിരുന്നപ്പോൾ, മോഷണ ശ്രമത്തിനിടെ അഭയയെ കൊന്നത് രാജുവാണെന്ന് വരുത്തി തീർക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദവും ക്രൂര മർദ്ദനവും ഉണ്ടായി. പ്രമുഖ അഭിഭാഷകൻ മണിക്കൂറുകളോളം വിസ്തരിച്ചിട്ടും അഭയയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ ദിവസം പുലർച്ചെ മോഷണ ശ്രമത്തിനിടയിൽ വൈദികരെ കോൺവെന്റിൽ കണ്ടുവെന്ന മൊഴിയിൽ രാജു ഉറച്ചു നിൽക്കുകയായിരുന്നു.

അഭയയെ കൊന്നുവെന്ന് ഏറ്റാൽ രണ്ടു ലക്ഷം രൂപയ്ക്കു പുറമേ വീടും നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടും വഴങ്ങാതിരുന്ന രാജു ഇന്നും രണ്ടു സെന്റ് വീട്ടിൽ ബുദ്ധിമുട്ടി കഴിയുന്നുവെന്ന വാർത്തക്കൊപ്പം മാദ്ധ്യമങ്ങൾ ബാങ്ക് അക്കൗണ്ട് നമ്പരും കൊടുത്തിരുന്നു.

രണ്ടു പെൺമക്കൾ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചു പോയിരുന്നു. പത്ര വാർത്തയെ തുടർന്നു അവരും വീട്ടിലെത്തിയതോടെ നാട്ടിലെ താരമായി ഫുൾ ഹാപ്പിയിലാണ് രാജു. ‘എനിക്ക് കാശൊന്നും വേണ്ട ആ കുഞ്ഞിന് നീതി കിട്ടിയല്ലോ. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടല്ലോ. അതിന് കാരണക്കാരനായതിന്റെ സന്തോഷം മതി’ എന്നാണ് രാജു ഇപ്പോഴും പറയുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക