സർഗാലയ വീണ്ടും അംഗീകാരത്തിന്റെ നിറവിൽ


ഇരിങ്ങല്‍ : ടൂറിസം രംഗത്ത് സംസ്ഥാന -ദേശീയ-അന്താരാഷ്ട്രതലത്തില്‍ നിരവധി അവാര്‍ഡുകള്‍ ലഭിച്ച സര്‍ഗാലയയ്ക്ക് കൃഷിയിലെ കരവിരുതിനും അംഗീകാരം. കൃഷിവകുപ്പ് സംസ്ഥാനതലത്തില്‍ പ്രഖ്യാപിച്ച പുരസ്‌കാരത്തിനാണ് ഇരിങ്ങല്‍ സര്‍ഗാലയ കേരള കലാ-കരകൗശല ഗ്രാമം അര്‍ഹമായത്. സ്ഥാപനങ്ങള്‍ നടത്തിയ കൃഷി വിഭാഗത്തിലാണ് അവാര്‍ഡ്.

സര്‍ഗാലയ ജീവനക്കാരാണ് കൃഷി ഒരുക്കിയതും പരിപാലിച്ചതും. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സര്‍ഗാലയയിലും പരിസര പ്രദേശങ്ങളിലുമായി പത്തേക്കറോളം സ്ഥലത്ത് മുളക്, വെണ്ട, ചീര, പയര്‍, ഇളവന്‍, കയ്പ്പ, പടവലം, മത്തന്‍, വഴുതിന, തുടങ്ങിയ വിവിധ ഇനം പച്ചക്കറി കൃഷികളാണ് ഒരുക്കിയത്.

സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാപദ്ധതിയായ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സര്‍ഗാലയ നടത്തിപ്പുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കിയത്. സ്ഥാപനം പൂട്ടിയപ്പോള്‍ തൊഴിലാളികള്‍ അവരുടെ കരവിരുത് മണ്ണിലേക്ക് മാറ്റി. 45 തെഴിലാളികളുടെ കൂട്ടായപ്രയത്‌നമാണ് സര്‍ഗാലയക്ക് ഇത്തരൊരു അംഗീകാരം നേടിക്കൊടുത്തത്. കൂടുതലും സ്ത്രീ തൊഴിലാളികളായിരുന്നു. ഇതിനാല്‍ അടച്ചിടലില്‍ തൊഴിലാളികളുടെ വരുമാനവും സ്തംഭിച്ചുപോയില്ല.

5 ടണ്‍ വെള്ളരിയും, 250 കിലോ പച്ചമുളകും, 200 കിലോ ചീരയും, 100 കിലോ കാബേജും ഈ കാലയളവില്‍ ഉല്‍പ്പാദിപ്പിച്ചു. റെഡ് ലേഡി പപ്പായ, ചേന, മഞ്ഞള്‍, ബുള്ളറ്റ് പച്ചമുളക്, തുടങ്ങിയവ ഈ വര്‍ഷും പത്തേക്കറോളം സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക