വാക്കുതര്‍ക്കത്തിനൊടുവില്‍ കത്തിക്കുത്ത്; വയനാട് മേപ്പാടിയില്‍ ഇരുപത്തിമൂന്നുകാരന്‍ കൊല്ലപ്പെട്ടു, പ്രതി കസ്റ്റഡിയില്‍


മേപ്പാടി: വാക്കുതര്‍ക്കത്തിനൊടുവിലുണ്ടായ കത്തിക്കുത്തിയില്‍ മേപ്പാടിയില്‍ യുവാവ് കൊല്ലപ്പെട്ടു. മേപ്പാടി കുന്നമംഗലംവയല്‍ സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രൂപേഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മുര്‍ഷിദിന്റെ സുഹൃത്ത് നിഷാദിനും കുത്തേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി പ്രദേശത്തെ ഒരു കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തിയിട്ട് സംസാരിക്കുകയായിരുന്നു മൂര്‍ഷിദും നിഷാദും. ഇവിടെനിന്ന് പോകാന്‍ പ്രതിയായ രൂപേഷ് ഇവരോട് ആവശ്യപ്പെട്ടു. രൂപേഷ് മൂര്‍ഷിദിന്റെ വണ്ടിയുടെ താക്കോല്‍ കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ രൂപേഷ് അരയില്‍ സൂക്ഷിച്ച കത്തിയെടുത്ത് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മൂര്‍ഷിദിനെ ഉടനെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെറിയ പരിക്കേറ്റ നിഷാദ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.