കത്തുകള്‍ക്കൊപ്പം ജീവിച്ച നീണ്ട നാല്‍പത്തൊന്ന് വര്‍ഷങ്ങള്‍; സേവനകാലം പൂര്‍ത്തിയാക്കി വിട പറയുന്നത് വടകരക്കാരുടെ സ്വന്തം പോസ്റ്റ്മാസ്റ്റര്‍ രാജന്‍


വടകര: നാല്‍പ്പത്തിയൊന്ന് വര്‍ഷത്തെ സുദീര്‍ഘമായ സേവന ജീവിതത്തോട് വിട പറയുകയാണ് വടകരക്കാരുടെ പ്രിയപ്പെട്ട പോസ്റ്റ്മാസ്റ്റര്‍ രാജന്‍. 1982 ഫെബ്രുവരി 27 ന് പോസ്റ്റല്‍ അസിസ്റ്റന്റ് ആയി കേന്ദ്ര സര്‍വീസില്‍ ഇടം പിടിച്ച രാജന്‍ ആദ്യ ഫാസ്റ്റ് ട്രാക്ക് പരീക്ഷ പാസായി കോഴിക്കോട് ഡിവിഷനില്‍ എല്‍എസ്ജി കേഡറില്‍ പ്രവേശിച്ചു. പിന്നീട് എച്ച്എസ്ജി-1 പോസ്റ്റ് മാസ്റ്ററായി കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, കൊയിലാണ്ടി, വടകര ഹെഡ് പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റല്‍ അസിസ്റ്റന്റ് ആയി ഔദ്യോഗിക ജീവിതം തുടങ്ങിയ രാജന്‍ ആദ്യ ഫാസ്റ്റ് ട്രാക്ക് പരീക്ഷ പാസായി കോഴിക്കോട് ഡിവിഷനില്‍ എല്‍എസ്ജി കേഡറില്‍ പ്രവേശിച്ചു. പിന്നീട് എച്ച്എസ്ജി-1 പോസ്റ്റ് മാസ്റ്ററായ അദ്ദേഹം കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, കൊയിലാണ്ടി, വടകര ഹെഡ് പോസ്റ്റ് ഓഫീസുകളില്‍ സേവനമനുഷ്ഠിച്ചു.

സര്‍വീസ് ചട്ടങ്ങളിലും നിയമവശങ്ങളിലും ആഴത്തില്‍ പിടിപാടുണ്ടായിരുന്ന രാജന് കമ്പിത്തപാല്‍ കാലഘട്ടത്തിന് ശേഷം ബഹുദൂരം മുന്നോട്ട് പോയ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിനൊപ്പം ഓടിയെത്താനും പ്രയാസമുണ്ടായിരുന്നില്ല. പലരും സാങ്കേതികതയ്ക്കൊപ്പം ഉയരാനാകാതെ ശങ്കിച്ചപ്പോള്‍ കോര്‍ ബാങ്കിംഗ്, സിഎസ്‌ഐ ഉള്‍പ്പടെ തപാല്‍ വകുപ്പിന്റെ വിപ്ലവകരമായ സാങ്കേതിക പുരോഗതി യാതൊരു പ്രയാസവുമില്ലാതെ ആര്‍ജ്ജവത്തോടെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനായി. രാജന്റെ ആ കഴിവ് പുതുതലമുറയിലെ ചെറുപ്പക്കാരെയും വരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.

പോസ്റ്റ്മാസ്റ്റര്‍ എന്ന നിലയില്‍ അഭിമുഖീകരിക്കേണ്ടി വന്ന പല പ്രശ്നങ്ങളും യുക്തിസഹമായി പരിഹരിക്കാന്‍ സാധിച്ചിരുന്നതും രാജനെ ജനസമ്മതനാക്കി. വിവിധ ആവശ്യങ്ങളുമായി ഓഫീസില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്കും പോസ്റ്റ്മാസ്റ്റര്‍ രാജന്‍ ഏറെ സുപരിചിതനായിരുന്നു. കോഴിക്കോട് ഡിവിഷനില്‍ എഫ്എന്‍പിഒ യൂണിയന്‍ സെക്രട്ടറി ആയി ദീര്‍ഘകാലം ഉണ്ടായിരുന്ന രാജന്‍ സര്‍ക്കിള്‍ അസിസ്റ്റന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചുണ്ട്. അഞ്ചുവര്‍ഷമായി കോഴിക്കോട് ജില്ലാ പോസ്റ്റല്‍ എംപ്ലോയീസ് ഹൗസിംഗ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയാണ് രാജന്‍.

കൊയിലാണ്ടിക്കടുത്ത് കന്നൂര്‍ സ്വദേശിയായ അദ്ദേഹം സര്‍വീസില്‍ നിന്നു വിരമിച്ച ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം ബാലുശ്ശേരിയിലാണ് താമസം.