കേരളത്തിലെത്തുന്നത് 4,33,500 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍


തിരുവനന്തപുരം: കോവിഡ് വാക്സിനേഷനുള്ള 4,33,500 ഡോസ് വാക്സിനുകള്‍ ആദ്യഘട്ടമായി സംസ്ഥാനത്തെത്തിക്കുമെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്സിനുകളാണെത്തുന്നത്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വാക്സിന്‍ സ്റ്റോറുകളിലാണ് വാക്സിന്‍ എത്തിക്കുക. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സിനുകളാണ് എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്സിനില്‍ നിന്നും 1,100 ഡോസ് വാക്സിനുകള്‍ മാഹിയില്‍ വിതരണം ചെയ്യുന്നതാണ്. വാക്സിന്‍ എത്തിയാല്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്സിനേഷന്‍ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജാകരിച്ചിരിക്കുന്നത്. കോവിഡ് വാക്സിനേഷനായി ഇതുവരെ 3,62,870 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കൊയിലാണ്ടി, പേരാമ്പ്ര താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പെടെ 12 വാക്‌സിനേഷന്‍ സെന്ററുകളാണ് കോഴിക്കോട് ജില്ലയിലുള്ളത്. ജില്ലയില്‍ വാക്‌സിനായി 34,055 ആരോഗ്യ പ്രവര്‍ത്തകരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക