കോഴിക്കോട്ട് പുതിയ മേയറായി ബീനാഫിലിപ്പിനെയും ഡെപ്യൂട്ടി മേയറായി സി.പി മുസാഫര്‍ അഹമ്മദിയെയും തെരെഞ്ഞെടുത്തു


കോഴിക്കോട്: കോര്‍പറേഷന്‍ പുതിയ മേയര്‍ സ്ഥാനത്തേക്ക് നടക്കാവ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ബീന ഫിലിപ്പിനെയും ഡെപ്യൂട്ടി മേയറായി സി.പി മുസാഫര്‍ അഹമ്മദിനെയും തെരെഞ്ഞടുത്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ജില്ലാകമ്മിറ്റി അംഗം കാനത്തില്‍ ജമീലയെയും തെരെഞ്ഞെടുത്തിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാസെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം.സംസ്ഥാന സമിതിയുടെ അനുമതി ലഭിച്ചാലേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ.

സിപിഎം ആദ്യം മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് കോട്ടൂളി വാര്‍ഡില്‍ നിന്ന് ജയിച്ച മീഞ്ചന്ത ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ജയശ്രീയെയും പൊറ്റമല്‍ വാര്‍ഡില്‍ നിന്നും ജയിച്ച ഡോ.ബീന ഫിലിപ്പിനെയുമാണ്.

1978 ല്‍അധ്യാപന ജീവിതത്തിലേക്ക് കടന്ന ബീനാഫിലിപ്പ് ബേപ്പൂര്‍ ഫിഷറീസ് സ്‌കൂളിലും കിണാശ്ശേരി,ആഴ്ചവട്ടം,പറയഞ്ചേരി,പാലാഴി,മാവൂര്‍,മെഡിക്കല്‍ കോളേജ് ക്യാപംസ് സ്‌കൂളുകളിലും ജോലി ചെയ്തു.ആഴ്ചവട്ടം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലും നടക്കാവ് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലും പ്രിന്‍സിപ്പലായി.നഗരത്തിലെ പ്രിസം പദ്ധതിയുടെ ഭാഗമായും പ്രവര്‍ത്തിച്ചു. 2014 ലാണ് വിരമിച്ചത്.

സി.പി.എം. ജില്ലാകമ്മിറ്റി അംഗവും മുൻ കോർപ്പറേഷൻ കൗൺസിലറുമായ സി.പി. മുസാഫർ അഹമ്മദാണ് ഡെപ്യൂട്ടി മേയർ. മുൻ എം.എൽ.എ. സി.പി. കുഞ്ഞിന്റെ മകനാണ്. കപ്പക്കൽ വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ജില്ലാ പഞ്ചായത്തിലേക്ക് സിപിഎമ്മിനായി മത്സരിച്ച വനിതകളില്‍ ഏക ജില്ലാകമ്മിറ്റി അംഗമാണ് കാനത്തില്‍ ജമീല. ജനാധപത്യ മഹിളാ അസോസിയേഷന്‍ ജില്ലാപ്രസിഡന്റും സംസ്ഥാന ജോയിന്റ്് സെക്രട്ടറിയുമാണ്. തലക്കുളത്തൂര്‍ പഞ്ചായത്തിലും ചേളന്നൂര്‍ ബ്ലോക്കിലും പ്രസിഡന്റായിരുന്ന ജമീല 2010-2015 ലെ ഭരണസമിതിയിലാണ് ആദ്യം ജില്ലാപ്രസിഡന്റായത്. ഇത് രണ്ടാംവട്ടമാണ്
ജില്ലാപ്രസിഡന്റാവുന്നത്.