കോൺഗ്രസിൽ നിന്ന് രാജിക്കൊരുങ്ങി കെ.പി.അനിൽകുമാർ; സസ്പെൻഷൻ പിൻവലിക്കാത്തതിൽ അതൃപ്തി


തിരുവനന്തപുരം: കെ.പി.അനിൽകുമാർ കോൺഗ്രസിൽ നിന്നും രാജിവെയ്ക്കും. അച്ചടക്ക നടപടി പിൻവലിക്കാത്തതിലെ അതൃപ്‌തിയാണ് രാജിയിലേക്ക് നീങ്ങുന്നത്. അനിൽ നൽകിയ വിശദീകരണത്തിൽ നേതൃത്വത്തിന് തൃപ്തി ഉണ്ടായിരുന്നില്ല.

ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമർശനവുമായാണ് കെ പി അനിൽകുമാർ രംഗത്തെത്തിയത്. ചാനൽ ചർച്ചയിലാണ് കെ.പി.അനിൽകുമാർ പട്ടികയ്ക്കും നേതാക്കൾക്കും എതിരെ രൂക്ഷ വിമർശനം നടത്തിയത്. പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിന്‍റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനിൽകുമാർ പറഞ്ഞത്.

പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാൻ പറ്റുമോ. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാർത്ഥതയോ ഇല്ല. ഡി.സി.സി പ്രസിഡന്‍റുമാരെ വെക്കുമ്പോ മാനദണ്ഡം വേണം. ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ് നിലവില്ലെന്നുമായിരുന്നു അനിൽ കുമാർ പറഞ്ഞത്

ഇതേ തുടർന്ന് കെ.പി.സി.സി നേതൃത്വം അനിലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടി നൽകിയെങ്കിലും സസ്പെൻഷൻ നടപടി പിൻവലിച്ചിരുന്നി‌ല്ല.കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് കെ.പി.അനില്‍കുമാര്‍.