ജാനകിക്കാട് കൂട്ട ബലാത്സംഗം; പെണ്‍കുട്ടിയെ രണ്ട് വര്‍ഷം മുമ്പ് പീഡിപ്പിച്ചവരെ ഇന്ന് അറസ്റ്റ് ചെയ്യും


കോഴിക്കോട്: ജാനകിക്കാട്‌ കൂട്ടബലാത്സംഗത്തിനിരയായ പതിനേഴുകാരി രണ്ട് വര്‍ഷം മുമ്പും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. കായക്കൊടി സ്വദേശിനിയായ ദളിത് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് വർഷം മുമ്പ് പെണ്കുട്ടിയെ പീഡിപ്പിച്ച പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേയ്ക്കും. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാമുകന്‍ പ്രണയം നടിച്ച് കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ആദ്യം നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രണയം നടിച്ച് ജാനകിക്കാട്ടിൽ കൂട്ടിക്കൊണ്ടുപോയി കാമുകനും സുഹൃത്തുക്കളും ലഹരി കലർന്ന പാനീയം നൽകിയാണ് ബലാൽസംഗം ചെയ്തത്. ഈ കേസിൽ ഇതുവരെ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്. അതിന് പിന്നാലെയാണ് കൂടുതൽ പേർ പീഡിപ്പിച്ചെന്ന വിവരം പുറത്തു വരുന്നത്.

2019ൽ വീടിനടുത്തുള്ള ബന്ധുവീട്ടിൽ വച്ച് കണ്ടാലറിയാവുന്ന രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പെരുവണ്ണാമൂഴി പൊലീസ് മൂന്നാമതൊരു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കൂടുതൽ മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുണ്ടായത്. ഇതോടെ ആകെ കേസുകളുടെ എണ്ണം മൂന്നായി.

പോക്സോ, ദളിതർക്കെതിരായ അതിക്രമം തടയല്‍, പീഡനം എന്നീ വകുപ്പുകളാണ് മൂന്നാമത്തേ കേസിലും ചുമത്തിയിട്ടുള്ളത്. കടുത്ത മാനസിക സമ്മർദത്തിലാണ് പെൺകുട്ടിയെന്നും, കൂടുതൽ മൊഴി എടുക്കേണ്ടതുണ്ടെന്നും റൂറൽ ജില്ല പൊലീസ് മേധാവി അറിയിച്ചു. അതേസമയം മറ്റ് രണ്ട് കേസുകളിൽ അറസ്റ്റിലായ അഞ്ച് പ്രതികളെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിൽ വാങ്ങാനായി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.