ജീവൻ തിരികെ കിട്ടുമെന്ന പ്രതീക്ഷയായിരുന്നു; ഉള്ളിയേരിയിൽ ഇന്നലെ വാഹനമിടിച്ച് മരിച്ച കാൽനടയാത്രക്കാരനെ പതിനാറു മിനുട്ടു കൊണ്ട് മെഡിക്കൽ കോളേജിലെത്തിച്ച ചേലിയ സ്വദേശിയായ ആംബുലൻസ് ഡ്രൈവർ സംസാരിക്കുന്നു


കൊയിലാണ്ടി: ജീവൻ തിരികെ കിട്ടുമെന്ന് പ്രതീക്ഷയായിരുന്നു… ആശുപത്രിയിലെത്തിച്ചിട്ടും ഞങ്ങൾ ഒരു മണിക്കൂറോളം അവിടെ കാത്തിരുന്നു…. മരിക്കുമെന്ന് വിചാരിച്ചതേയില്ല. ഇന്നലെ ഉള്ളിയേരിയിൽ കാറിടിച്ച കാൽനടക്കാരനെ മെഡിക്കൽ കോളേജിലെത്തിച്ച ആംബുലൻസ് ഡ്രൈവർ വിഷ്ണു സുഗേഷ് സംസാരിക്കുന്നു.

കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ നിന്ന് വിഷ്ണു ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് ജീവനും കയ്യിൽ വെച്ച് പായുകയായിരുന്നു. അക്ഷരാർത്ഥത്തിൽ ജീവന്റെ വളയം പിടിച്ചു മുന്നോട്ടു പായുകയായിരുന്നു….. എന്നാൽ യാത്രയിൽ ആ വാഹനത്തെ കാത്തിരുന്നത് മുഴുവൻ പ്രതിസന്ധികളായിരുന്നു.. ഞായറാഴ്ചയായിരിന്നിട്ടും പതിവിലുമധികം വാഹനങ്ങളായിരുന്നു നിരത്തിൽ മുഴുവൻ… ഒപ്പം കനത്ത മഴയും… എന്നാൽ ഒരു നിമിഷം പോലും കളയാൻ വിഷ്ണുവിനില്ലായിരുന്നു…. ഗംഗാധരനെ രക്ഷിക്കുക എന്ന ഏക ലക്ഷ്യത്തിനു മുൻപിൽ വിഷ്ണു ആംബുലൻസ് പായിച്ചു… പ്രതിബന്ധങ്ങൾക്കിടയിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പതിനാറു മിനിറ്റുകൾ കൊണ്ട് എത്തിക്കുകയായിരുന്നു.

‘മൂന്നേകാലോടെയാണ് നൂറ്റിയെട്ട് ആംബുലൻസിനു കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നുള്ള കോളെത്തുന്നത്. വാഹനാപകടത്തിൽ ഗംഗാധരന്റെ തലയുടെ പുറകു വശത്ത് ക്ഷതം ഏറ്റിരുന്നു. മെഡിക്കൽ കോളേജിലെത്തുന്നതിനു മുൻപ് തന്നെ പൾസ്‌ റേറ്റ് കുറഞ്ഞിരുന്നു. ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നു, ഞങ്ങളും അവിടെ ഒരു മണിക്കൂറിലധികം കാത്തിരുന്നു.. ജീവൻ തിരികെ കിട്ടുമെന്ന വിശ്വാസത്തിലായിരുന്നു…. ഏറെ കഷ്ട്ടപെട്ടിട്ടും ആ ജീവൻ നഷ്ടമായെന്നറിഞ്ഞപ്പോൾ അകെ സങ്കടമായി’ ചേലിയ സ്വദേശി വിഷ്ണു പറഞ്ഞു. മൂന്നു വർഷത്തോളമായി ആംബുലൻസ് ഡ്രൈവർ ആണ് വിഷ്ണു. ഇതിനു മുൻപ് ബസ് ഡ്രൈവർ ആയി ജോലി നോക്കുകയായിരുന്നു.

നിർധനരായ രോഗികൾ, ആത്മഹത്യാ കേസുകൾ, ക്രിട്ടിക്കൽ കേസ്സുകൾ, എമർജൻസി കേസുകൾ തുടങ്ങിയവയാണ് നൂറ്റിയെട്ട് ആംബുലൻസ് കൂടുതലായും എടുക്കുന്നത്. പ്രധാനമായും ആംബുലൻസ് കേസുകൾ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കു മുൻപ് നിരവധി ആത്മഹത്യാ കേസുകളും വന്നിരുന്നു. ഇതിനു മുൻപ് വടകരയിലും കുറ്റിയാടിയിലും ആംബുലൻസ് ഡ്രൈവർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വടകരയിൽ ഞരമ്പ് മുറിച്ച ഒരു പതിനാറുകാരിയെ 12 മിനിറ്റ് കൊണ്ട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചതും അവിടെ നിന്ന് 13 മിനിറ്റ് കൊണ്ട് മെഡിക്കൽ കോളേജിൽ എത്തിച്ച സംഭവം ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുടെ ഏടിൽ നിന്ന് വിഷ്ണു പ്രത്യേകമായി ചൂണ്ടിക്കാട്ടി.

എന്നാൽ ഏറ്റവും ഭീകരാവസ്ഥ നേരിടേണ്ടി വന്നത് കോവിഡ് കാലത്തായിരുന്നുവെന്ന് വിഷ്ണു ഓർക്കുന്നു. ആംബുലൻസ് ഡ്രൈവർമാരുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ‘നൂറ്റിയെട്ട് ആംബുലൻസാണ് ആദ്യമായി കോവിഡ് പേഷ്യൻസിനെ ആശുപത്രിയിലെത്തിച്ചു തുടങ്ങിയത്’. വീട്ടുകാർ പോലും ഭയന്ന് ഒരു കൈ സഹായത്തിന് പോലും നിൽക്കാതിരുന്ന സമയത്ത്, രോഗിയെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചിരുന്നത് ഈ മാലാഖാമാരായിരുന്നു. ‘എന്നാൽ അതെ സമയം ആംബുലൻസ് ഡ്രൈവർ ആയിരുന്നതിനാൽ ഹോട്ടലുകളിൽ നിന്ന് ആഹാരം പോലും നിഷേധിച്ചിരുന്നു. ശമ്പളം പോലും കൃത്യമായി കിട്ടാതിരുന്നപ്പോഴും ഞങ്ങളീ ജോലി ചെയ്തിരുന്നു. കൊറോണ വണ്ടി എന്ന് പറഞ്ഞു കളിയാക്കുമ്പോഴും തളരാതെ പോരാടുകയായിരുന്നു ഞങ്ങളോരോരുത്തരും.’ വിഷ്ണു പറഞ്ഞു.

ഞാൻ അറ്റൻഡ് ചെയ്ത ഓരോ വ്യക്തികളുടെയും അപകടത്തിന്റെയും പിന്നിൽ ഒരു കഥ ഉണ്ട്, വൈകാരികമായ ഒരു മുഖവുമുണ്ട്, അത്ര എളുപ്പമല്ല ഈ ജോലി… ജീവൻ രക്ഷിക്കുമ്പോൾ സന്തോഷവും നഷ്ടപ്പെടുമ്പോൾ സങ്കടവും സമ്മാനിക്കും.. ഉറക്കം പോലും ഉണ്ടാവാതെ ഓടേണ്ടി വന്ന കഥകളും വിഷ്ണു പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പങ്കുവെച്ചു.

‘ഇപ്പോൾ കനത്ത മഴ തുടങ്ങിയിരിക്കുന്ന കാലമാണ്, വാഹനമോടിക്കുന്നവരും കാൽ നട യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോൾ തിരികെ വരാമെന്നു പറഞ്ഞിറങ്ങുന്ന പലരും ജീവച്ഛമായാണ് തിരികെ എത്തുന്നത്. ഒരു നിമിഷത്തെ അശ്രദ്ധയാവും അതിനു കാരണം. അതെ പോലെ ആംബുലസിന്റെ ശബ്ദം കേട്ടാൽ ദയവായി വഴി മാറി തരണമേ’ എന്നും വിഷ്ണു വായനക്കാരോടായി പറയുന്നു. ‘നാളെ നമ്മളോ നമ്മുടെ വേണ്ടപെട്ടവരോ ആ അവസ്ഥയിൽ എത്തുമ്പോഴേ ആ സ്ഥിതി മനസ്സിലായിക്കാൻ കഴിയു… അതിനാൽ ദയവായി അത്യാഹിത വാഹനങ്ങൾക്ക് വഴി തരുക, വാഹനം ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക… ഒരു ജീവൻ എടുക്കാൻ ഇടയാക്കരുതേ’

കന്നൂരിലെ പരക്കണ്ടി മീത്തൽ ഗംഗാധരനാണ് ഇന്നലെ ഉണ്ടായ അപകടത്തിൽ മരിച്ചത്. അറുപത്തിയൊന്നു വയസ്സായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. വീട്ടിൽ നിന്നും കന്നൂർ അങ്ങാടിയിലേക്ക് റോഡരികിലൂടെ നടക്കുമ്പോഴാണ് വാഹനമിടിച്ചത്. ള്ളിയേരി നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വന്ന കാറാണ് തട്ടിയത്. കന്നൂരിൽ പ്രവർത്തിക്കുന്ന ഉള്ളിയേരി വില്ലേജ് ഓഫീസിന് സമീപത്ത് വച്ചായിരുന്നു ഗംഗാധരനെ വാഹനം ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗംഗാധരനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് ഇയാൾ മരിച്ചത്. പരമ്പരാഗത മത്സ്യ തൊഴിലാളിയാണ് ഗംഗാധരൻ.

അപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും മുൻപന്തിയിലുള്ളവരാണ് ആംബുലൻസ് ഡ്രൈവർമാർ. അക്ഷരാർത്ഥത്തിൽ ജീവന്റെ വളയം പിടിക്കുന്നവർ. എന്നാൽ ഭൂരിഭാഗം സമയത്തും ആരാലും ശ്രദ്ദിക്കപ്പെടാത്ത കൂട്ടരും. വിഷ്ണുവിനെ പോലെ കൊയിലാണ്ടിക്കാരുടെ രക്ഷയ്ക്കായെത്തുന്ന അനേകം ആംബുലൻസ് ഡ്രൈവർമാരുണ്ട്. സ്വന്തം ജീവിതം പോലും പണയം വെച്ചാണ് അവരെല്ലാം മറ്റൊരു ജീവൻ രക്ഷിക്കുന്നതിനായി ഇറങ്ങുന്നത്.

അത്തരത്തിൽ കൊയിലാണ്ടിയുടെ രക്ഷകരായി പ്രവർത്തിക്കുന്ന, രക്ഷാ ചിറകുള്ള മാലാഖാമാർക്ക് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന്റെ ബിഗ് സല്യൂട്ട്.