തൊട്ടിലിന്റെ സ്‌പ്രിങ്ങിൽ കഴുത്ത് കുരുങ്ങി തൃശ്ശൂരില്‍ ഒമ്പതുകാരൻ മരിച്ചു


പാവറട്ടി : കളിക്കുന്നതിനിടെ തൊട്ടിലിന്റെ സ്‌പ്രിങ്ങിൽ കഴുത്ത് കുരുങ്ങി ഒൻപത് വയസ്സുകാരൻ മരിച്ചു. ഏനാമാക്കൽ റേഷൻകടയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അമ്പലത്ത് വീട്ടിൽ ഉമ്മറിന്റെ മകൻ ഷിയാസാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം.

ഷിയാസിന്റെ അനുജനെ കിടത്തുവാനാണ് തൊട്ടിൽ കെട്ടിയിരുന്നത്. കളിക്കുന്നതിനിടെ കുട്ടിയുടെ ശബ്ദം കേൾക്കാത്തതിനെ തുടർന്ന് മാതാവ് ഷമീന വന്ന് നോക്കിയപ്പോൾ ഷിയാസിന്റെ കഴുത്ത് സ്‌പ്രിങ്ങിൽ കുരുങ്ങിക്കിടക്കുന്നതാണ് കണ്ടത്. അയൽവാസികളുടെ സഹായത്തോടെ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്‌ധ ചികിത്സയ്ക്കായി തൃശ്ശൂരിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

പാടൂർ വാണീവിലാസം യു.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ഷിയാസ്. സഹോദരങ്ങൾ: ഷിംന, ഷിസാന. ഖബറടക്കം വ്യാഴാഴ്ച വെങ്കിടങ്ങ് കണ്ണോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.