നെയ്യാറ്റിന്‍കര സംഭവം; പരാതികാരി പോലീസിന്റെ കരുതല്‍ തടങ്കലില്‍, കുടുംബത്തിനെതിരായ കേസുമായി മുന്നോട്ടില്ല


നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പരാതികാരിയെ പോലീസ് കരുതല്‍ തടങ്കലില്‍ എടുത്തു. സംഭവം വിവാദമായതിന് പിന്നാലെ പരാതികാരിക്കെതിരെ നാട്ടുകാരും തിരിഞ്ഞതോടെയാണ് പോലീസിന്റെ നടപടി. അതേസമയം, രാജന്റെ കുടുംബത്തിനെതിരായ കേസുമായി മുന്നോട്ടില്ലെന്ന് പരാതികാരി പറഞ്ഞു.

നിയമപരമായി എല്ലാ രേഖകളുമുളള ഭൂമി 16 കൊല്ലം മുന്‍പ് വാങ്ങിയതാണ്. പട്ടയം അടക്കമുളള രേഖകള്‍ ഉളളതുകൊണ്ടാണ് തനിക്ക് അനുകൂലമായ വിധി വന്നത്. ഇപ്പോള്‍ രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ തന്റെ മക്കളുമായി സംസാരിച്ചെന്നും കേസുമായി മുന്നോട്ടില്ലെന്നും ഇവര്‍ പറഞ്ഞു. ഇപ്പോള്‍ തര്‍ക്കത്തിലുളള ഭൂമി രാജന്റെ മക്കള്‍ക്ക് കൈമാറാം എന്നും ഇവര്‍ വാക്കാല്‍ പറഞ്ഞു.

എന്നാല്‍ ദമ്പതികള്‍ മരിച്ചതോടെ സംഭവത്തില്‍ അമ്പേഷണത്തിന് ഡിജിപി ഉത്തരവിട്ടിരുന്നു. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയോ എന്ന കാര്യമാണ് അന്വേഷിക്കുക. ദമ്പതികളോട് പോലീസ് മോശമായി പെരുമാറിയോ എന്നതടക്കം പരിശോധിക്കും.

എന്നാല്‍ പോലീസും പരാതികാരിയും ഒത്തുകളിച്ചുവെന്നാണ് രാജന്റെ മക്കള്‍ ആരോപിക്കുന്നത് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ഓര്‍ഡര്‍ മണിക്കൂറുകള്‍ക്കകം വരുമെന്നറിഞ്ഞ്, പോലീസ് ഒഴിപ്പിക്കാന്‍ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണം മക്കള്‍ ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഡിജിപി സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

മരിച്ച രാജന്റെ മക്കളെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി കടകം പളളി സുരേന്ദ്രന്‍ പരാതികാരിയെ കസ്റ്റഡിയിലെടുക്കുമെന്ന് അറിയിച്ചിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക