നെയ്യാ‌റ്റിൻകരയിലെ ദമ്പതികളുടെ മക്കൾക്ക് പത്ത് ലക്ഷം ധനസഹായം നൽകാൻ മന്ത്രിസഭാ തീരുമാനം; കുട്ടികളുടെ സംരക്ഷണം ഏ‌റ്റെടുത്ത് സർക്കാർ


തിരുവനന്തപുരം: നെയ്യാ‌റ്റിൻകരയിലെ ദമ്പതികളുടെ മക്കൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകാൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ. കെ ശൈലജയാണ് ഈ വിവരം അറിയിച്ചത്.കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹ്യക്ഷേമ വകുപ്പ് ഏ‌റ്റെടുത്ത് നടത്തും. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

മരിച്ച ദമ്പതികളുടെ മക്കൾക്ക് വീട് വെച്ച് നൽകാൻ കളക്ടർ ഇന്നലെ സർക്കാരിന് നൽകിയ റിപ്പോർ‌ട്ടിൽ ശുപാർശ ചെയ്‌തിരുന്നു. കല്ലടിമുഖത്തെ നഗരസഭയുടെ ഫ്ലാറ്റോ അല്ലെങ്കിൽ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീടും സ്ഥലവും നൽകാനോ ആണ് കളക്‌ടർ ശുപാർശ ചെയ്‌തിരുന്നത്. സംഭവത്തിൽ പൊലീസിന് വീഴ്‌ച പറ്റിയോ എന്ന് വ്യക്തമാക്കാൻ അന്വേഷണം തുടങ്ങി.

അതേസമയം സംഭവത്തിൽ എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം റൂറൽ എസ്. പിയ്‌ക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരുന്നു. മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നാലാഴ്ചയ്ക്കുളളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കുട്ടികളോട് എങ്ങനെ പെരുമാറി എന്നതിന്റെ റിപ്പോര്‍ട്ടാണ് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്.