പാലക്കാട് പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം; അയൽവാസിയായ യുവാവ് പിടിയില്‍


പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ അയൽവാസിയായ യുവാവിനെ പൊലീസ് സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്ന് പിടികൂടി. പടിഞ്ഞാറൻ വീട്ടിൽ ജംഷീറിനെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പെൺകുട്ടിയും, ഇളയ സഹോദരനും, മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് പെൺകുട്ടിയുടെ മുറിയിലെത്തിയ മുത്തശ്ശിയെ ചവിട്ടി വീഴ്ത്തി പ്രതി ഓടി രക്ഷപെട്ടു. അയൽവാസിയായ 20 കാരനാണ് ആക്രമണം നടത്തിയത്.

പെൺകുട്ടിയുടെ വായിൽ തുണി തിരുകി കയറ്റിയ ശേഷം കഴുത്തിൽ തോർത്ത് ചുറ്റി ശ്വാസം മുട്ടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്കുട്ടിയെ ആദ്യം വടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി.

പെൺകുട്ടി പലതവണ രക്തം ഛർദ്ദിച്ചു. കുട്ടിയുടെ നട്ടെല്ലിനും ഗുരുതര പരിക്കുണ്ട്. ആരോഗ്യ നിലയിൽ പുരോഗതി വന്ന ശേഷമേ ലൈംഗീക പീഡനം നടന്നിട്ടുണ്ടോ എന്നറിയാൻ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കു. പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴി മണ്ണാർക്കാട് പൊലീസ് രേഖപ്പെടുത്തി.