‘പ്രിയപ്പെട്ട ഊത്ത് കോണ്‍ഗ്രസുകാരേ, വര്‍മ്മസാറിനോട് പറഞ്ഞതേ നിങ്ങളോടും പറയാനുള്ളൂ..’ മറുപടിയുമായി പിവി അന്‍വര്‍


നിലമ്പൂർ എംഎൽഎ പി.വി അൻവറിനെ കാണാനില്ലെന്നും അദ്ദേഹം ആഫ്രിക്കയിലെ ജയിലിലാണ് എന്നുമുള്ള പ്രചാരണത്തിന് മറുപടിയിമായി എംഎല്‍എ ഫെയ്സ്ബുക്ക് ലൈവില്‍. ആഫ്രിക്കയിൽ നിന്നും വിഡിയോ ചെയ്തിരിക്കുകയാണ് അൻവർ. ജിവിതപ്രശ്നങ്ങളുടെ ഭാഗമായി ആഫ്രിക്കയിൽ ഒരു ഖനനത്തിന് വന്നതാണെന്നും ജയിലിലല്ലെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു. പാർട്ടിയോട് അനുവാദം ചോദിച്ച ശേഷമാണ് ഈ ആഫ്രിക്കൻ യാത്രയെന്നും അല്ലാതെ ജയിലിൽ അല്ലെന്നും അൻവർ വ്യക്തമാക്കുന്നു.

ഖനനം നടക്കുന്ന സ്ഥലത്ത് തൊഴിലാളികൾക്കൊപ്പം നിന്നാണ് വിഡിയോചെയ്തിരിക്കുന്നത്. കേരളത്തിലേക്കുള്ള മടക്കം വൈകിയത് കൊവിഡ് ബാധിച്ചത് കൊണ്ടാണ്. ഘാനയില്‍ ജയിലിലാണെന്ന തരത്തിലുള്ള പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

രാഷ്ട്രീയം എന്റെ ഉപജീവന മാര്‍ഗ്ഗമല്ല. അതിന്റെ പേരില്‍ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല. ജീവിതമാര്‍ഗം ഏന്ന നിലയില്‍ ഒരു പുതിയ സംരംഭവുമായി ഇവിടെ എത്തിയതാണെന്നും അന്‍വര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണ്. ഈ രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. നൂറോളം തൊഴിലാളികള്‍ ഒപ്പമുണ്ടെന്നും അന്‍വര്‍ പറഞ്ഞു. ഫേസ്ബുക് ലൈവ് വീഡിയോയിലാണ് എംഎല്‍എയുടെ പ്രതികരണം.

പിവി അന്‍വറിന്റെ വാക്കുകള്‍:

എന്നെ ഇത്രമാത്രം സ്‌നേഹിക്കുന്ന
പ്രിയപ്പെട്ട ഊത്ത് കോണ്‍ഗ്രസുകാരേ..
മൂത്ത കോണ്‍ഗ്രസുകാരേ..
നിങ്ങളുടെ സ്‌നേഹം ഇത്രനാളും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്..
ആദ്യമേ പറയാമല്ലോ..
ഞാന്‍ കാനയിലും കനാലിലുമൊന്നുമല്ല..
ഇപ്പോളുള്ളത് ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിലാണ്.
ഇനി കാര്യത്തിലേക്ക് വരാം..
രാഷ്ട്രീയം എന്റെ ഉപജീവന മാര്‍ഗ്ഗമല്ല..
അതിന്റെ പേരില്‍ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല.ജീവിതമാര്‍ഗ്ഗം ഏന്ന നിലയില്‍ ഒരു പുതിയ സംരംഭവുമായി
ഇവിടെ എത്തിയതാണ്.പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണ്.ഈ രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.നൂറോളം തൊഴിലാളികള്‍ ഒപ്പമുണ്ട്.
കൂടുതല്‍ വിശദമായി കാര്യങ്ങള്‍ വീഡിയോയില്‍ പറയുന്നുണ്ട്..
(വീഡിയോ ആദ്യാവസാനം നിങ്ങള്‍ കാണണം.എങ്കിലേ പുതിയ തിരക്കഥകള്‍ക്കുള്ള ത്രെഡ് കിട്ടൂ.)
പൗഡര്‍ കുട്ടപ്പന്മാര്‍ക്കും വീക്ഷണം പത്രത്തിനും ചില വാലാട്ടി മാധ്യമങ്ങള്‍ക്കുമുള്ള ചായയും വടയും കൃത്യമായി തരുന്നുണ്ട്..
എല്ലാവരും അവിടൊക്കെ തന്നെ
കാണണം.
എന്നാല്‍ ശരി..
വര്‍മ്മസാറിനോട് പറഞ്ഞതേ
നിങ്ങളോടും പറയാനുള്ളൂ..