ഭവനരഹിതരും നിരാലംബരുമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലൈഫ് ഭവന പദ്ധതിയില്‍ മുന്‍ഗണന


പേരാമ്പ്ര: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ ഭവനരഹിതരും നിരാലംബരുമായ സ്ത്രീകൾക്കും കുട്ടികൾക്കും സ്വന്തം വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ അവരെ ലൈഫ് ഭവന പദ്ധതിയിൽ മുൻഗണനയോടെ ഉള്‍പ്പെടുത്തുമെന്ന് ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ.
ലൈംഗികാതിക്രമങ്ങൾ, ആസിഡ് ആക്രമണങ്ങൾ, ഗാർഹിക പീഡനങ്ങൾ, ലിംഗപരമായ മറ്റ് അതിക്രമങ്ങൾ, നിഷ്ഠൂരമായ കുറ്റകൃത്യങ്ങൾ തുടങ്ങിയവയെ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും നിർഭയ ഹോമുകൾ ആണ് നിലവിൽ താൽക്കാലികമായ ആശ്വാസം നൽകുന്നത്. പീഡനത്തിനിരയായവർക്ക് തിരികെ വീട്ടിലേക്ക് പോകാനുള്ള സാഹചര്യം ഉണ്ടാകുമ്പോൾ പലർക്കും തിരികെ പോകാൻ സ്വന്തം വീടില്ലാത്ത അവസ്ഥയാണുള്ളത്. അവരുടെ പുനരധിവാസത്തിന് നിലവിൽ പദ്ധതികളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണവകുപ്പ് ലൈഫ് മിഷനിലൂടെ കരുതലൊരുക്കുന്നത്.
സർക്കാരിന്റെ ലൈഫ് ഭവനപദ്ധതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി അർഹരായവർക്ക് വീടുകൾ നൽകുന്ന നടപടിക്രമങ്ങളിൽ ഇതുവരെ പീഡനത്തിനിരയായ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിരുന്നില്ല. അതിനാൽ ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ തെരഞ്ഞെടുപ്പ് പട്ടികയിൽ ഇവർക്ക് മുൻഗണന നൽകാനായി ഉത്തരവിറക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.