രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ ഇന്നറിയാം


തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. സിപിഎമ്മും സിപിഐയുമായിരിക്കും രണ്ടാം പിണറായി മന്ത്രിസഭയിലെ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുക. കെ.കെ ശൈലജയ്ക്ക് പകരം ആരോഗ്യവകുപ്പ് ആര് കൈകാര്യം ചെയ്യുമെന്നതാണ് ചര്‍ച്ചകളെ ശ്രദ്ധേയമാക്കുന്നത്. വീണാ ജോര്‍ജിനോ ആര്‍. ബിന്ദുവിനോ അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. വിദ്യാഭ്യാസ വകുപ്പിലേക്കും ഇവരുടെ പേരുകളാണ് സജീവം.

ധനകാര്യം കെ. എന്‍ ബാലഗോപാലിനും വ്യവസായം പി.രാജീവിനും തദ്ദേശം എം.വി.ഗോവിന്ദനും ലഭിച്ചേക്കും. പൊതുമരാമത്തിനൊപ്പം പട്ടിക വിഭാഗം കെ. രാധാകൃഷ്ണനാണ് സാധ്യത. വി. എന്‍ വാസവനെ എക്‌സൈസിലേക്ക് പരിഗണിക്കുന്നു.

വൈദ്യുതി, സഹകരണം, ദേവസ്വം എന്നിവയായിരിക്കും വി. ശിവന്‍കുട്ടിക്ക് ലഭിച്ചേക്കുക. മുഹമ്മദ് റിയാസിന് യുവജനക്ഷേമവും ടൂറിസവും ലഭിച്ചേക്കുമെന്നാണ് സൂചന. സജി ചെറിയാനെയും വൈദ്യുതി വകുപ്പിലേക്ക് പരിഗണിക്കുന്നുണ്ട്. വി. അബ്ദുറഹ്മാന് ന്യൂനപക്ഷ ക്ഷേമത്തോടൊപ്പം മറ്റൊരു പ്രധാന വകുപ്പ് കൂടി നല്‍കിയേക്കും.

സിപിഐയില്‍ നിന്ന് കെ. രാജന് റവന്യുവും പി. പ്രസാദിന് കൃഷിയും ജി.ആര്‍ അനിലിന് ഭക്ഷ്യവും നല്‍കാനാണ് ആലോചന. ജെ ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവും ലീഗല്‍ മെട്രോളജിയും നല്‍കിയേക്കും.

കേരള കോണ്‍ഗ്രസ് എമ്മിന് ജലവിഭവം നല്‍കിയേക്കും. ജെഡിഎസിന് വനം പോലുള്ള പ്രധാന വകുപ്പ് ലഭിച്ചേക്കും. എന്‍സിപിയില്‍ നിന്ന് ഗതാഗതം ഏറ്റെടുത്ത് മറ്റൊന്ന് നല്‍കുമെന്നും സൂചനയുണ്ട്. ആന്റണി രാജുവിന് ഫിഷറീസാണ് പരിഗണിക്കുന്നത്. അഹമ്മദ് ദേവര്‍കോവിലിന് വഖഫും ഹജ്ജും നല്‍കിയേക്കും.