വയനാട്ടില്‍ വനപാലകന് നേരെ വീണ്ടും കടുവയുടെ ആക്രമണം


വയനാട്: വയനാട്ടില്‍ ഭീതി പടര്‍ത്തിയ കടുവയുടെ ആക്രമണത്തില്‍ വനപാലകനു പരിക്ക്. പുല്‍പ്പള്ളി ഫോറസ്റ്റ് ഓഫീസിലെ വാച്ചര്‍ വിജേഷിനാണ് പരിക്കേറ്റത്. കൊളവള്ളിയില്‍ മയക്കുവെടിയേറ്റ കടുവയെ നിരീക്ഷിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. അടിയന്തര ശസ്ത്രക്രിയയ്ക്കായി വിജേഷിനെ വയനാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

നാട്ടുകാരുടെയും വനപാലക സംഘത്തിന്റെയും നേതൃത്വത്തില്‍ ഏഴുദിവസം നീണ്ട തിരച്ചിലിന് പിന്നാലെ ഇന്നലെ പാറകവലയിലെ കൃഷിയിടത്തിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് കടുവയെ കണ്ടെത്തിയത്. തുടര്‍ന്ന് പ്രദേശത്തെ മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ച ശേഷം മയക്കുവെടി വെക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇതേ കടുവ ചെതലയം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ടി ശശികുമാറിനെ ആക്രമിച്ചിരുന്നു. വനപാലകനെ ആക്രമിച്ച് കടുവ കര്‍ണാടക വനത്തിലേക്ക് കടന്നു. വനപാലക സംഘം തിരച്ചില്‍ തുടരുന്നു. അധികം വൈകാതെ കടുവയെ കണ്ടെത്തി പിടികൂടാനാകും എന്ന പ്രതീക്ഷയിലാണു വനപാലകര്‍.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക