വിഎസ് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം രാജിവെച്ചു


തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജി വെച്ച് വിഎസ്.അച്യുതാനന്ദന്‍. മുഖ്യമന്ത്രിക്ക് അദ്ദേഹം രാജിക്കത്ത്‌ നല്‍കി. സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി അദ്ദേഹം കഴിഞ്ഞ മാസം ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് ബാര്‍ട്ടന്‍ ഹില്ലിലെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.

13 റിപ്പോര്‍ട്ടുകളാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ ഇതുവരെ തയ്യാറാക്കിയത്. ഇതില്‍ 11 റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. ഇന്നലെ മൂന്ന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. രണ്ട് റിപ്പോര്‍ട്ടുകളുടെ പ്രിന്റിംഗ് ജോലി പുരോഗമിക്കുകയാണ് ഇത് കഴിഞ്ഞാലുടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. നൂറുകണക്കിന് ആളുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കമ്മീഷന്റെ പഠനറിപ്പോര്‍ട്ടുകൾ ഉണ്ടായതെന്ന് പറഞ്ഞ വിഎസ് സഹകരിച്ച എല്ലാവര്‍ക്കും കൃതജ്ഞത അറിയിച്ചു.

സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍ നടപടികളാണ് കമ്മീഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുകയെന്നും അതുണ്ടാവും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്നും വിഎസ് വിടവാങ്ങല്‍ കുറിപ്പില്‍ പറഞ്ഞു.
2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് സ്ഥാനമൊഴിയല്‍.