സര്‍ക്കാര്‍ ജീവനക്കാരുടെ കോവിഡ് ചികിത്സ കാലയളവ് കാഷ്വല്‍ ലീവാക്കും; ഏഴുദിവസത്തിനുശേഷം നെഗറ്റീവായാലുടന്‍ ജോലിക്ക് ഹാജരാവണമെന്നും നിര്‍ദേശം


തിരുവനന്തപുരം: സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് ക്വാറന്റീന്‍ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് ഏഴു ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ജീവനക്കാരും പൊതുഅവധികള്‍ ഉള്‍പ്പെടെ ഏഴു ദിവസം കഴിഞ്ഞ് പരിശോധന നടത്തണം. ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയാല്‍ ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക കാഷ്വല്‍ അവധി അനുവദിക്കും.

നിലവില്‍ കോവിഡ് ബാധിച്ചവര്‍ പത്താംദിവസമാണ് നെഗറ്റീവ് ആയി എന്ന് കണക്കാക്കുന്നത്. നെഗറ്റീവായോ എന്നറിയാന്‍ പരിശോധനയും ഒഴിവാക്കിയിരുന്നു.

മൂന്നു മാസത്തിനിടയില്‍ കോവിഡ് രോഗമുക്തനായ വ്യക്തിയാണെങ്കില്‍ കോവിഡ് രോഗിയുമായി പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ വന്നാല്‍ ക്വാറന്റീനില്‍ പോകേണ്ടതില്ലെന്നും പുതിയ ഉത്തരവില്‍ പറയുന്നു. ഇവര്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചും രോഗലക്ഷണങ്ങള്‍ക്ക് സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടും ഓഫീസില്‍ ഹാജരാകുകയും രോഗലക്ഷണം കണ്ടാല്‍ ഉടന്‍ ചികിത്സ തേടുകയും വേണമെന്നാണ് നിര്‍ദേശം.

കോവിഡ് മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വരുന്ന ജീവനക്കാര്‍ക്ക് ആശുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ ചികിത്സ കാലയളവ് മുഴുവന്‍ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കും. ഈ സംവിധാനം ദുരുപയോഗം ചെയ്യുന്ന ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ മുന്നറിയിപ്പു നല്‍കുന്നു.