സർക്കാർ ഐടിഐ പ്രവേശനം: ഓണ്‍ലൈനായി ഇന്ന് മുതൽ അപേക്ഷിക്കാം; വിശദാംശങ്ങള്‍ ചുവടെ


തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അപേക്ഷകർക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ സർക്കാർ ഐടിഐകളിലെ പ്രവേശന നടപടികൾ പരിഷ്‌കരിച്ചു. വീട്ടിലിരുന്നു തന്നെ മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ചും അക്ഷയകേന്ദ്രങ്ങൾ മുഖാന്തിരവും അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി 100 രൂപ ഫീസ് അടച്ച് ഒറ്റ അപേക്ഷയിൽ സംസ്ഥാനത്തെ ഏത് ഐടിഐയിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്.

www.itiadmissions.kerala.gov.in എന്ന ‘ജാലകം’ പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പോർട്ടലിന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പോർട്ടലിലൂടെ ഓഗസ്റ്റ് 26 (വ്യാഴാഴ്‌ച) മുതൽ പ്രവേശനത്തിനായി അപേക്ഷിക്കാം.

പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്‌പെക്‌ടസും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള മാർഗ്ഗനിർദേശങ്ങളും www.det.kerala.gov.in എന്ന വകുപ്പ് വെബ്‌സൈ‌റ്റിലും www.itiadmissions.kerala.gov.in എന്ന അഡ്‌‌മിഷൻ പോർട്ടലിലും ലഭ്യമാകും.

അപേക്ഷാ സമർപ്പണം പൂർത്തിയായാലും അപേക്ഷകന് ലഭിക്കുന്ന യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ സമർപ്പിച്ച അപേക്ഷയിൽ മാറ്റങ്ങൾ വരുത്താനാകും. അപേക്ഷ സംബന്ധിച്ച വിവരങ്ങൾ യഥാസമയം മൊബൈൽ നമ്പറിൽ എസ്എംഎസായി ലഭിക്കും.

സംസ്ഥാനത്തെ 104 സർക്കാർ ഐടിഐ കളിലായി എസ്എസ്എൽസി പരീക്ഷ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും തെരഞ്ഞെടുക്കാവുന്ന 76 ഏക വത്സര/ ദ്വിവത്സര, മെട്രിക് /നോൺ മെട്രിക്, എൻജിനിയറിങ്‌/നോൺ എൻജിനിയറിങ്‌ വിഭാഗങ്ങളിലെ കേന്ദ്ര സർക്കാർ അംഗീകാരമുള്ള എൻ സി വി ടി ട്രേഡുകൾ, സംസ്ഥാന സർക്കാർ അംഗീകാരമുള്ള എസ് സി വി ടി ട്രേഡുകൾ, മികവിന്റെ കേന്ദ്ര പരിധിയിൽ ഉൾപ്പെടുന്ന മൾട്ടി സ്‌കിൽ ക്ലസ്റ്റർ കോഴ്‌സുകൾ എന്നിവയാണ് നിലവിലുള്ളത്.

അപേക്ഷകർ ആഗസ്റ്റ് ഒന്ന്‌ 2021 ൽ 14 വയസ് പൂർത്തീകരിച്ചവർ ആയിരിക്കണം. ഉയർന്ന പ്രായപരിധി ഇല്ല. നിലവിലുള്ള സംവരണ മാനദണ്ഡങ്ങൾക്ക് പുറമെ 2020 മുതൽ മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഓരോ ട്രേഡിലേയും ആകെ സീറ്റിന്റെ 10 ശതമാനം സംവരണം ചെയ്തിട്ടുണ്ട്.

കൂടാതെ പട്ടികജാതി-വർഗ വിഭാഗങ്ങൾ, തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ എന്നിവർക്കായി പ്രത്യേക ബാച്ചുകൾ /സീറ്റുകൾ തെരഞ്ഞെടുത്ത ഐടിഐകളിൽ നിലവിലുണ്ട്. ഓരോ ഐടിഐയിലേയും ആകെ സീറ്റിന്റെ 50 ശതമാനം പരിശീലനാർഥികൾക്ക് രക്ഷകർത്താവിന്റെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം സ്റ്റൈപ്പൻഡ് നൽകും.