45 വയസിന് താഴെയുള്ളവരുടെ വാക്സിനേഷന് ഇന്ന് തുടക്കം; കുത്തിവയ്പ് മുന്‍ഗണന അനുസരിച്ച്



കോഴിക്കോട്: രാജ്യത്ത് 18 മുതല്‍ 45 വയസിന് ഇടയില്‍ പ്രായമുള്ളവരുടെ കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് തുടങ്ങുന്നു. രണ്ടു ലക്ഷത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്. മതിയായ രേഖകളില്ലാത്തതിനാല്‍ നിരസിക്കപ്പെട്ടവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. ഗുരുതര ഹൃദ്രോഗമുള്ളവര്‍, ഗുരുതരാവസ്ഥയില്‍ പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ചികില്‍സ തേടുന്നവര്‍, വൃക്ക-കരള്‍ രോഗികള്‍, അവയവ മാറ്റo നടത്തിയവര്‍, ഗുരുതര ശ്വാസകോശ രോഗികള്‍, അര്‍ബുദ ബാധിതര്‍, എച്ച്. ഐ.വി ബാധിതര്‍, രക്തസംബന്ധമായ ഗുരുതര രോഗങ്ങളുള്ളവര്‍ തുടങ്ങി 20 രോഗാവസ്ഥകളുള്ളവര്‍ക്കാണ് ആദ്യ പരിഗണന. ഇതിനകം 1, 90, 745 പേരാണ് റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാല്പ്പതിനായിരത്തോളം പേരാണ് രേഖകള്‍ സമര്‍പ്പിച്ചുള്ളത്.

അതേസമയം മുന്‍ഗണനക്ക് അര്‍ഹതയില്ലെന്ന് വിലയിരുത്തി ആയിരത്തോളം അപേക്ഷകള്‍ തള്ളി. ഇവര്‍ക്ക് വ്യക്തമായ രേഖകള്‍ സഹിതം വീണ്ടും അപേക്ഷിക്കാം. മുന്‍ഗണന ലഭിച്ചവരെ വാക്‌സീന്‍ ലഭ്യതയനുസരിച്ച് കുത്തിവയ്പ് തീയതിയും സമയവും ആരോഗ്യവകുപ്പ് എസ്എംഎസിലൂടെയാണ് അറിയിക്കുന്നത്. കുത്തിവയ്പിനെത്തുമ്പോള്‍ ഈ എസ്എംഎസ്, തിരിച്ചറിയല്‍ രേഖ, രോഗബാധിതനാണെന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.