കണ്ണില്ലാത്ത ക്രൂരത; തിരുവനന്തപുരത്ത് വിവാഹ ദിവസം വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് കൊന്നു, പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്ത് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍


തിരുവനന്തപുരം: വിവാഹദിവസം വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്താണ് സംഭവം. വടശ്ശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയില്‍ രാജനെയാണ് മകളുടെ മുന്‍ സുഹൃത്ത് ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. അറുപത്തിരണ്ട് വയസായിരുന്നു.

ബുധനാഴ്ച രാവിലെ പത്തരയ്ക്ക് വര്‍ക്കല ശിവഗിരിയില്‍ വച്ച് വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട സല്‍ക്കാരവും വീട്ടില്‍ നടന്നിരുന്നു.

രാത്രി പന്ത്രണ്ട് മണിയോടെയാണ് നാല് പേരടങ്ങുന്ന സംഘം വിവാഹ വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. പെണ്‍കുട്ടിയുടെ മുന്‍സുഹൃത്ത് വിഷ്ണുവും സംഘവുമാണ് വീട്ടിലെത്തി ബഹളമുണ്ടാക്കിയത്.

ബഹളം കേട്ട് എത്തിയ അയല്‍വാസികള്‍ ഇവരെ ചോദ്യം ചെയ്തു. തുടര്‍ന്ന് അക്രമാസക്തരായ സംഘം ആളുകളെ മണ്‍വെട്ടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് വധുവിന്റെ പിതാവായ രാജന് പരിക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയില്‍ നിന്ന്

ചോര വാര്‍ന്നാണ് മരണം സംഭവിച്ചത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികളെ കല്ലമ്പലം പൊലീസ് വര്‍ക്കലയില്‍ നിന്ന് അറസ്റ്റ് ചെയ്തു.

രാജന്റെ മകളുമായി വിഷ്ണു നേരത്തെ അടുപ്പത്തിലായിരുന്നു. വിവാഹം ആലോചിച്ചിരുന്നെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ വിവാഹം വേണ്ടെന്നു വെച്ചു. പിന്നീട് മകള്‍ക്ക് മറ്റൊരു ആലോചന വരികയും ആ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിന്റെ വിരോധത്തിലാണ് വിഷ്ണുവും കൂട്ടരും വീട്ടിലെത്തി ബഹളമുണ്ടാക്കിയത്.

അക്രമത്തില്‍ രാജനെ കൂടാതെ മറ്റു ചില ബന്ധുക്കള്‍ക്കും പരിക്കേറ്റു. രാജന്റെ മൃതദേഹം വര്‍ക്കല എസ്.എന്‍.മിഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.