‘ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മേൽ പലതവണ ലൈംഗികാതിക്രമം നടത്തി’; മലപ്പുറത്ത് പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതൽ കുട്ടികളുടെ മൊഴി


മലപ്പുറം: മലപ്പുറത്ത് പോക്സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍ മൊഴി നല്‍കി. വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനെ തുടർന്ന് പോക്സോ കേസിൽ അറസ്റ്റിലായ വേങ്ങര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകൻ അബ്ദുൽ കരീമിനെതിരെയാണ് കൂടുതൽ കുട്ടികൾ പൊലീസിന് മൊഴി നൽകിയത്.

ഇന്നലെ രണ്ട് കുട്ടികള്‍ കൂടി അധ്യാപകൻ്റെ ലൈംഗികാതിക്രമത്തിനെതിരെ പോലീസില്‍ മൊഴി നൽകിയിരുന്നു. ഇതോടെ അധ്യാപകന് എതിരെ മൊഴി നൽകിയ കുട്ടികളുടെ എണ്ണം മൂന്നായി. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ മൂന്നു എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ കുട്ടികൾ അധ്യാപകന് എതിരെ മൊഴി നൽകാന്‍ സാധ്യതയുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടിൻ്റെ മലപ്പുറം നോർത്ത് ഡിസ്ട്രിക്ട് പ്രസിഡൻ്റ് കൂടിയാണ് പ്രതി. കുട്ടികൾ സ്കൂൾ കൗൺസിലിംഗിനിടെയാണ് അധ്യാപകൻ ഇത്തരത്തിൽ പെരുമാറിയത് വെളിപ്പെടുത്തിയത്. ഇക്കാര്യം സ്കൂളിലെ അധ്യാപിക പോലീസിനെ അറിയിച്ചു. തുടർന്ന് മലപ്പുറം വനിതാ പോലീസാണ് അബ്ദുൽ കരീമിനെ പിടികൂടിയത്.

ഗണിതശാസ്ത്രാധ്യാപകനായ പ്രതി ലൈംഗീക ഉദ്ദേശത്തോടെ കഴിഞ്ഞ മാസത്തിൽ പല ദിവസങ്ങളിലായി പല തവണകളിലായി ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മേൽ ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി.