ഉന്നംവെച്ചത് മനോജിനെ, കൊല്ലപ്പെട്ടത് കുഞ്ഞുമോൻ; ഇടുക്കിയിൽ വഴിയിൽ കിടന്ന് കിട്ടിയ മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്, കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ


ഇടുക്കി: അടിമാലിയില്‍ വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി കുറ്റം സമ്മതിച്ചു. മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷാണ് കുറ്റം സമ്മതിച്ചത്. ഇവരോടൊപ്പം മദ്യപിച്ചിരുന്ന മനോജിനെ കൊലപ്പെടുത്താനാണ് സുധീഷ് മദ്യത്തില്‍ വിഷം കലര്‍ത്തി വഴിയില്‍ നിന്നും കിട്ടിയതാണെന്ന് പറഞ്ഞ് ഇവര്‍ക്ക് നല്‍കിയിരുന്നത്.

വഴിയില്‍ കിടന്ന് ലഭിച്ചെന്ന് പറഞ്ഞ് സുധീഷാണ് മദ്യം നല്‍കിയതെന്ന് ചികിത്സയിലുള്ളവര്‍ പോലീസ് മൊഴി നല്‍കിയിരുന്നു. പോലീസിന് തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തിന്‍ സുധീഷിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് സമ്മതിച്ചത്. ബീവറേജില്‍ നിന്നും വാങ്ങിയ മദ്യത്തില്‍ വിഷം കലര്‍ത്തിയതാണെന്ന് പ്രതി പോലീസിന് മൊഴി നല്‍കി.

ജനുവരി എട്ടിന് രാവിലെയാണ് അനില്‍ കുമാര്‍, കുഞ്ഞുമോന്‍, മനോജ് എന്നിവര്‍ ചേര്‍ന്ന് മദ്യം കഴിച്ചത്. പിന്നീട് ഇവര്‍ അവശനിലയിലാവുകയായിരുന്നു. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു. ജനുവരി 12 ന് ചികിത്സയിലിരിക്കെയാണ് കുഞ്ഞുമോന്‍ മരണപ്പെടുന്നത്.

സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.