വടകരയിൽ വ്യാപാരിയുടെ കൊലപാതകം; ഒപ്പമുണ്ടായിരുന്ന നീല ഷർട്ടുകാരനായി അന്വേഷണം ഊർജിതമാക്കി


വടകര: വടകരയിൽ വ്യാപാരിയായ രാജനെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. ശ്വാസം മുട്ടിച്ചാണ് രാജനെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു.

കൊല്ലപ്പെട്ട രാജനൊപ്പം നീലകുപ്പായമിട്ട മറ്റൊരാൾക്കൂടി രാത്രി കടയിൽ ഉണ്ടായിരുന്നതായി സമീപത്തെ കടയുടമ അശോകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ചുള്ള അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചു. രാജൻ ബൈക്കിൽ കയറി ഒരാളോടൊപ്പം പോകുന്നതായിരുന്നു ദൃശ്യം. പക്ഷേ സി.സി.ടി.വിയിൽ ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല.

പതിവ് സമയം കഴിഞ്ഞിട്ടും രാജന്‍ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാര്‍ അന്വേഷിച്ച് കടയില്‍ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവന്‍ സ്വര്‍ണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടമായിരുന്നു. കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. ഇയാളുടെ ബൈക്കും കാണാതായിരുന്നു.

പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. മദ്യപാനശീലം ഉണ്ടായിരുന്ന രാജന്റ കൂട്ടുകാരെ കേന്ദ്രീകരിച്ചും ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.