കൊവിഡ് കാലത്ത് കൂട്ടിയ ടിക്കറ്റ് നിരക്കുകൾ കെ എസ് ആർ ടി സി ഉടൻ പിൻവലിക്കില്ലെന്ന് ഗതാഗതമന്ത്രി


തിരുവനന്തപുരം: കൊവിഡ് കാലത്ത് കൂട്ടിയ ടിക്കറ്റ് നിരക്കുകൾ കെ എസ് ആർ ടി സി ഉടൻ പിൻവലിക്കില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ. യാത്രക്കാരുടെ എണ്ണം കൂടിയത് കൊണ്ട് മാത്രം നിരക്ക് കുറയ്‌ക്കാനുളള സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് കാലത്ത് തുടങ്ങിയ സ്‌പെഷ്യൽ സർവീസുകളിൽ കൂടിയ നിരക്ക് തുടരുമെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് വ്യാപനം കുറഞ്ഞ് ബസുകളിൽ തിരക്കേറിയ സാഹചര്യത്തിലാണ് നിരക്ക് കുറയ്‌ക്കാനുളള ശുപാർശ കെ എസ് ആർ ടി സി മുന്നോട്ട് വച്ചത്. എന്നാൽ അതിനുളള സമയമായിട്ടില്ലെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്. പഴയ നിരക്ക് പുനസ്ഥാപിച്ചാൽ സ്വകാര്യ ബസ് സമരമുൾപ്പടെയുളള പ്രതിഷേധവും സർക്കാർ കണക്കിലെടുക്കുന്നുണ്ട്.

നിരക്ക് കൂട്ടിയ സബ് കമ്മിറ്റി തന്നെ ഇളവിന് ശുപാർശ നൽകട്ടെയെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. ദീർഘദൂര സർവീസുകളിൽ ആളുകൾ കൂടിയിട്ടുണ്ടെങ്കിലും പ്രതിസന്ധിയിൽ നിന്ന് കരകയറാനുളള വരുമാന വർദ്ധനവുണ്ടായിട്ടില്ല. ഇന്ധന വില വർദ്ധന കണക്കാക്കി കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ നിരക്ക് ഭാവിയിലും ചെറിയ മാറ്റം വരുത്തി നിലനിർത്തുന്നതാകും സർക്കാർ തീരുമാനം. നിരക്ക് പരിഷ്‌കരണത്തിനായി ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനോട് പുതിയ റിപ്പോർട്ട് തേടുന്നതിനും തീരുമാനിച്ചിട്ടുണ്ട്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക