കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപ്പിടിത്തം


കോഴിക്കോട്: ചെറുവണ്ണൂര്‍ ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സാധന കേന്ദ്രത്തില്‍ തീപ്പിടിത്തം. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.
തീപ്പിടത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാകാമെന്നാമാണ് പ്രാഥമിക നിഗമനം. ആര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടില്ല. ഇപ്പോഴും തീ ആളിപടരുകയാണ്.

20 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം തീയണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. സമീപത്ത് തന്നെ പോലീസ് സ്റ്റേഷനുണ്ടായതിനാല്‍ തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാനായി. ആക്രി കടയ്ക്ക് സമീപത്തുളള ഗ്യാസ് സിലിണ്ടറുകള്‍ തീപ്പിടിത്തമുണ്ടായ ഉടന്‍ പോലീസെത്തി എടുത്തുമാറ്റിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. നല്ലളം പോലീസിന്റെ നേതൃത്വത്തില്‍ തന്നെ സമീപവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

സമീപത്ത് കാര്‍ ഷോറൂമുകള്‍ ഉള്‍പ്പടെയുളള നിരവധി വ്യാപാര സ്ഥാപനങ്ങളുളളതിനാല്‍ തീ പടരുന്നത് തടയാനുളള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ്. ആക്രിസാധനങ്ങള്‍ തീപിടിച്ചത് മൂലമുണ്ടായ കനത്ത പുക അഗ്നിരക്ഷാസേനയ്ക്ക് തടസമാവുന്നുണ്ട്. ഇവിടേക്ക് കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി എ. കെ ശശീന്ദ്രൻ സ്ഥലം സന്ദർശിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക