അമിത വേഗത്തില്‍ വന്ന കാര്‍ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തില്ല; കാറില്‍ രണ്ട് കിലോ കഞ്ചാവ്; കോഴിക്കോട് മൂന്നു പേര്‍ പിടിയില്‍


കോഴിക്കോട്: കാസര്‍കോട് നിന്ന് കാറില്‍ കഞ്ചാവുമായി വരികയായിരുന്ന ദമ്പതികള്‍ അടക്കം മൂന്ന് പേരെ പൊലീസ് പിടികൂടി. നല്ലളം ഹസനാബി വില്ലയില്‍ പി.എം.ഷംജാദ് (25), ഭാര്യ അനീഷ (23), നല്ലളം പുല്ലാനിപ്പറമ്പ് ബൈത്തുല്‍ ഹലയില്‍ ബി.എം.അഹമ്മദ് നിഹാല്‍ (26) എന്നിവരെയാണ് വൈകിട്ട് മെഡിക്കല്‍ കോളജ് ഇന്‍സ്‌പെക്ടര്‍ എം.എല്‍.ബെന്നി ലാലുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരില്‍ നിന്ന് 2 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

അമിത വേഗത്തില്‍ വന്ന കാര്‍ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയി. പൊലീസ് പിന്തുടര്‍ന്ന കാര്‍ വിവിധ റോഡുകളിലൂടെ പാഞ്ഞു. അവസാനം മെഡിക്കല്‍ കോളജ് ചുറ്റുമതില്‍ നിര്‍മാണത്തിന്റെ ഭാഗമായി റോഡ് അടച്ച ഭാഗത്തെത്തി കുടുങ്ങി. പ്രതികള്‍ കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി.

എസ്‌ഐമാരായ രമേശ് കുമാര്‍, ജ്യോതി, രാംദാസ്, പൊലീസുകാരായ ലാലിജ്, അരുണ്‍, രാരിഷ്, ജംഷീന, അതുല്‍, രാഹുല്‍ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.