ഇടവേളക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് ആറുമണിക്ക് മാധ്യമങ്ങളെ കാണും



കോഴിക്കോട്: നീണ്ട ഇടവേളക്കു ശേഷം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. പതിവ് സമയമായിരുന്ന വൈകീട്ട് ആറുമണിക്കാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. നിയമസഭാ സമ്മേളനം ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പതിവ് പത്രസമ്മേളനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ നിയമസഭാ സമ്മേളനം അവസാനിച്ചതിന് ശേഷവും മുഖ്യമന്ത്രി ഏറെ നാളായി പത്രസമ്മേളനം നടത്തുന്നുണ്ടായിരുന്നില്ല.

കേരളത്തില്‍ കൊവിഡ് വ്യാപകമാവുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ തന്നെ കേസുകളില്‍ ഏറെയും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ പ്രതിപക്ഷവും ബി ജെ പിയും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയുരുന്നു. കൊവിഡ് കണക്കുകള്‍ കുറയുമ്പോള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് പ്രതിരോധത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയും കണക്കുകള്‍ വര്‍ദ്ധിക്കുമ്പോള്‍ ഒളിച്ചോടുകയും ചെയ്യുന്നു എന്നായിരുന്നു ആരോപണം.

അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.രാജ്യത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തില്‍ നിന്നാണ്.