കര്‍ഷക പ്രതിഷേധം രാജ്യമാകെ പടരുന്നു; ബന്ദില്‍ അണിനിരന്ന് കോടിക്കണക്കിന് ജനങ്ങള്‍


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അനുനയശ്രമങ്ങള്‍ക്കു കീഴടങ്ങാതെ, പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത്ബന്ദ് രാജ്യത്താകമാനം തുടരുന്നു. രാജ്യവ്യാപകമായി റോഡുകളും ടോള്‍ പ്ലാസകളും ഉപരോധിക്കുകയാണ് സമരക്കാര്‍. പൊതുഗതാഗതം, ചരക്കു നീക്കം, ബാങ്കിംഗ് തുടങ്ങിയ മേഖലകളെ ബാധിച്ചു. തദ്ദേശ തിരഞ്ഞെടുപ്പായതില്‍ കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, ക്രമസമാധാനം ഉറപ്പുവരുത്താനും പൊതുമുതല്‍ സംരക്ഷിക്കാനും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസും സി.പി.എമ്മും അടക്കം 25 രാഷ്ട്രീയകക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ച ബന്ദില്‍ ബി.ജെ.പി സഖ്യകക്ഷികളായ അസം ഗണപരിഷത്, രാജസ്ഥാനിലെ ആര്‍.എല്‍.പി എന്നിവയും അണിനിരക്കുന്നു.

പത്തോളം പ്രതിപക്ഷ ട്രേഡ് യൂണിയനുകളും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘപരിവാര്‍ സംഘടനയായ ഭാരതീയ കിസാന്‍ സംഘ് പങ്കെടുക്കുന്നില്ല. കോണ്‍ഫെഡറേഷന്‍ ഒഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി.
പ്രശ്‌നപരിഹാരത്തിനായി കേന്ദ്രസര്‍ക്കാര്‍ നാളെ കര്‍ഷക നേതാക്കളുമായി ആറാം വട്ട ചര്‍ച്ച നടത്തും. അതിനു മുന്‍പ് പ്രശ്നപരിഹാരത്തിനുള്ള നിര്‍ദ്ദേശം രേഖാമൂലം കര്‍ഷക സംഘടനകള്‍ക്ക് കൈമാറും.