കിഴക്കൻ പേരാമ്പ്രയിൽ കണ്ടെത്തിയത് ബോംബല്ലെന്ന് പോലീസ്


പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയില്‍ കണ്ടെത്തിയത് ബോംബല്ലെന്ന് പോലീസ്. ചേലക്കാട് ക്വാറിയില്‍ നടത്തിയ പരിശോധനയിലാണ് ബോംബല്ലെന്നും സ്റ്റീല്‍ പാത്രത്തില്‍ എംസാന്റ് നിറച്ചതാണെന്നും മനസിലായതെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ആശാരിക്കണ്ടിയില്‍ റോഡരികില്‍ സ്റ്റീല്‍ ബോബാംബിനോട് സാദൃശ്യമുള്ള രണ്ട് പാത്രങ്ങള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പെരുവണ്ണാമൂഴി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ എ.കെ ഹസ്സന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് നാദാപുരത്ത് നിന്ന് ബോംബ് സ്‌ക്വാഡ് എത്തുകയും ഇവ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ ബോംബോക്രമണങ്ങള്‍ നടക്കുകയും ബോംബ് കണ്ടെത്തുകയും ചെയ്തിരുന്നു. വീണ്ടും ബോബ് കണ്ടെത്തിയെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടി ആരോ ചെയ്താണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക