കോട്ടയം മുണ്ടക്കയത്ത് 12 വയസ്സുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു


കോട്ടയം: മുണ്ടക്കയം കൂട്ടിക്കലില്‍ മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കൂട്ടിക്കല്‍ കണ്ടത്തില്‍ ഷമീറിന്റെ ഭാര്യ ലൈജീനയാണ് 12കാരിയായ മകള്‍ ഷംനയെ കൊലപ്പെടുത്തിയ ശേഷം വീടിനോട് ചേര്‍ന്ന കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി.

ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ലൈജീനയുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കളും അയല്‍വാസികളും ഇവരെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ശേഷം ലൈജീന തന്നെയാണ് കുട്ടിയെ കൊലപ്പെടുത്തിയ വിവരം ഇവരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയില്‍ ഷംനയെ കണ്ടെത്തുകയായിരുന്നു.

കുട്ടിയെ എം.എം.ടി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള ലൈജീനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ലൈജീനയും മകളും വീട്ടില്‍ തനിച്ചായിരുന്നു താമസം. ഭര്‍ത്താവ് വിദേശത്താണ്.