കോഴിക്കോട് കല്ലായി റെയില്‍വേ പാളത്തില്‍ കണ്ടെത്തിയ സ്‌ഫോടക വസ്തു വിവാഹ ആഘോഷം കഴിഞ്ഞ് ഉപേക്ഷിച്ചത്; വീട്ടുകാര്‍ക്കെതിരെ കേസ്, അട്ടിമറി സാധ്യതയില്ലെന്ന് പൊലീസ്‌


കോഴിക്കോട്: കല്ലായി സിമന്റ് യാര്‍ഡിലേക്കുള്ള റെയില്‍ പാളത്തില്‍ കണ്ടെത്തിയ സ്‌ഫോടക വസ്തുക്കള്‍ സമീപത്തുള്ള വീട്ടുകാര്‍ ഉപേക്ഷിച്ചതെന്ന് കണ്ടെത്തല്‍. വിവാഹ ആഘോഷത്തിനു ശേഷം അവശേഷിച്ച പടക്കങ്ങളും മറ്റുമാണ് പാളത്തില്‍ ഉപേക്ഷിച്ചത്. സംഭവത്തില്‍ വീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ അട്ടിമറി സാധ്യത ഇല്ലെന്ന് നിഗമനത്തിലാണ് പോലീസ്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു റെയില്‍വേ പാളത്തിനു തൊട്ടു സമീപമുള്ള വീട്ടില്‍ വിവാഹ ആഘോഷം നടന്നത്. ഇവിടെ പൊട്ടിച്ച പടക്കങ്ങളുടെ അവശിഷ്ടങ്ങളും പൊട്ടത്ത പടക്കങ്ങളും മറ്റുമാണ് പാളത്തിനു സമീപം തള്ളിയത്. വീട്ടില്‍ നടത്തിയ പരിശോധനയിലും പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വീടിന്റെ ടെറസില്‍ നിന്ന് പടക്കത്തിന്റെ കവറുകളും ലഭിച്ചു.

രാവിലെ 7.45 ഓടെ ട്രാക്ക് പരിശോധനയ്ക്ക് വന്ന ജീവനക്കാരനാണ് പടക്കങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ റെയില്‍വേ പോലീസിനെയും സിറ്റി പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് പടക്കത്തിന്റെ ഉറവിടം കണ്ടെത്തിയത്.

അട്ടിമറി സാധ്യത സംശയിക്കുന്നില്ലെന്നും നിരുത്തരവാദപരമായി പടക്കങ്ങള്‍ റെയില്‍വേ പാളത്തില്‍ തള്ളിയതില്‍ വീട്ടുകാര്‍ക്കെതിരെ കേസെടുക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.