സന്തോഷ വാർത്ത; കോഴിക്കോട് ബീച്ചിൽ നാളെമുതല്‍ സന്ദർശകർക്ക് പ്രവേശനം


കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. നിലവിലുണ്ടായിരുന്ന നിയന്ത്രണം നാളെമുതല്‍ നീക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. രാത്രി എട്ടുവരെയാണ് പ്രവേശനം അനുവദിക്കുക.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയ ബീച്ച് മാസങ്ങൾക്കുമുൻപ് തുറന്നുകൊടുത്തിരുന്നു. എന്നാൽ, രണ്ടാം വ്യാപനത്തിനു പിറകെ ആറു മാസം മുൻപ് ബീച്ചിൽ വീണ്ടും പ്രവേശനത്തിന് വിലക്കേർപ്പെടുത്തി. നിലവിൽ ജില്ലയിലടക്കം കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞിട്ടും ബീച്ച് തുറന്നുകൊടുക്കാൻ നടപടിയുണ്ടായിരുന്നില്ല. മറ്റു ജില്ലകളിലും കോഴിക്കോട്ട് തന്നെ കാപ്പാട് ഉൾപ്പെടെയുള്ള ബീച്ചുകളും വിനോദകേന്ദ്രങ്ങളും സഞ്ചാരികൾക്കായി തുറന്നുകൊടുത്തപ്പോഴും കോഴിക്കോട് ബീച്ചിൽ കടുത്ത നിയന്ത്രണം തുടരുകയായിരുന്നു.

കോടിക്കണക്കിനു രൂപ ചെലവഴിച്ച് നവീകരിച്ച ബീച്ച് കഴിഞ്ഞ ജൂലൈയിലാണ് നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തത്. സൗത്ത് ബീച്ച്, ഭട്ട് റോഡ് ബീച്ച് അടക്കമാണ് നവീകരിച്ചിരുന്നത്. എന്നാൽ, ഇതിനുശേഷം സഞ്ചാരികൾക്ക് ഈ ബീച്ചുകളിലേക്കൊന്നും പ്രവേശനം അനുവദിച്ചിരുന്നില്ല.