കോഴിക്കോട് യുവതിയെ മയക്ക് മരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; അത്തോളി സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍, മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം


കോഴിക്കോട്: യുവതിക്ക് മയക്ക് മരുന്ന് കൊടുത്ത് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. കൊല്ലം സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച് വിളിച്ച് വരുത്തിയ ശേഷമാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ അത്തോളി സ്വദേശികളായ അജിനാസ്, ഫഹദ് എന്നിവര്‍ അറസ്റ്റിലായി. രണ്ട് പേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

സെപ്തംബര്‍ എട്ടാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ (32) കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ എത്തിച്ച് അജിനാസ് ആണ് യുവതിയെ ആദ്യം പീഡനത്തിന് ഇരയാക്കിയത്. ശേഷം അജിനാസ് മുറിയില്‍ നിന്ന് മാറുകയും തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കല്‍ മുറിയിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.

ടിക്ക് ടോക്കിലൂടെയാണ് അജിനാസ് യുവതിയെ പരിചയപ്പെട്ടത്. യുവതിക്ക് മദ്യവും മയക്കുമരുന്നും നല്‍കി അര്‍ധമയക്കത്തിലായിരുന്നു പീഡനമെന്ന് എ.സി.പി കെ. സുദര്‍ശന്‍ പറഞ്ഞു.

യുവതി ആശുപത്രിയിലായശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മെഡിക്കല്‍ പരിശോധനയില്‍ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായിട്ടുണ്ട്. പരാതിയില്‍ യുവതിയുടെ മൊഴിയെടുത്തു.

പിടിയിലായ രണ്ട് പേരെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും.